#Latest News #Private Bus #Priyadarshini Scheme #KSRTC Bus #Vehicle Strike
തിരുവനന്തപുരം: ( www.truevisionnews.com ) സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി ഉണ്ടായില്ലെങ്കിൽ വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് ഉടമകൾ അറിയിച്ചു.
ടൂറിസ്റ്റ് ബസ്, ടാക്സി, ഓട്ടോ എന്നിവരെ അണിനിരത്തിയാകും ബന്ദ് നടത്തുക. ഇത് സംബന്ധിച്ച് ആറിന് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതിന് ശേഷം സ്വകാര്യ ബസുകൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒഴിഞ്ഞ ബസുമായി സർവീസ് പൂർത്തിയാക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് ജീവനക്കാർ പരാതി ഉന്നയിച്ചിരുന്നു.
ഡീസൽ ചെലവിനും തൊഴിലാളികളുടെ വേതനത്തിന് പോലും പണം കണ്ടെത്താനാവാത്തത്രയും മോശം അവസ്ഥയിലാണ് ഉള്ളതെന്നും ഉടമകൾ പറഞ്ഞിരുന്നു.
അതേസമയം, കോഴിക്കോട്ടെ സ്വകാര്യ ബസ് ഉടമകൾ നിരാഹാര സമരത്തിലേക്ക്. ജൂലൈ 2 ന് പ്രതിഷേധ സൂചകമായി കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയിലെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വന്നതോടെ സ്വകാര്യ ബസ്സുകൾക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ബസുടമകൾ പറഞ്ഞു. ദിവസം 3000 മുതൽ 4000 രൂപ വരെ വരുമാനത്തിൽ കുറവുണ്ട്.
ഇതിനൊപ്പം ഇന്ധന വില വർധനവ് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഡീസലിന് സബ്സിഡി അനുവദിക്കണം, വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ രണ്ടിന് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്ന വയനാട് ജില്ലയിക്കുള്ള സർവ്വിസ് മുതൽ കോഴിക്കോട്-കുറ്റ്യാടി,കുന്നമംഗലം,താമരശ്ശേരി,മുക്കം,മാവൂർ,വടകര കൊയിലാണ്ടി റൂട്ടുകളിലാണ് വലിയ നഷ്ടം. 1200 ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ജില്ലയിൽ വൈകാതെ ഓട്ടം നിന്നു പോകുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് ബസുടമകൾ പറയുന്നു.
Content Highlight: Private bus owners warn of free Priyadarshini scheme, vehicle ban, for women
#Latest News #Private Bus #Priyadarshini Scheme #KSRTC Bus #Vehicle Strike

































