#Latest News #Shigella #Kannur
കണ്ണൂർ: ( www.truevisionnews.com ) കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മോകേരിയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. നാലും എട്ടും വയസുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ആകെ എട്ട് ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേരാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്.
ഇന്ന് മാത്രം രണ്ട് പേരാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനും തൃശൂർ മാപ്രാണം സ്വദേശിയായ 43കാരനാണ് മരിച്ചത്. ഈ മാസം 12നാണ് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്.
മാപ്രാണം സ്വദേശിയായ 43കാരൻ കൊടകര ശാന്തി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പതിമൂന്നാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി വൈകുന്നേരം അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് ഷിഗെല്ല കണ്ടെത്തിയത്. ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. കൊടകര വട്ടേക്കാട് വാടകയ്ക്കാണ് ഇയാൾ താമസിച്ചിരുന്നത്.
Content Highlight: Two children in Kannur confirmed to be infected with Shigella

































