#Latest News #VD Satheesan #Salim Kumar
പറവൂർ: (truevisionnews.com) അന്തരിച്ച പ്രിയതാരം സലിം കുമാറിനെ ഓർത്ത് വികാരനിർഭരനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പറവൂരിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേ, തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗം ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതുപോലെയുള്ള വേദനയാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാളികളുടെ കുടുംബസദസ്സുകളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച സലിം കുമാർ, വെള്ളിത്തിരയിലെ തമാശകൾക്കപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും തന്റെ പ്രതിഭ തെളിയിച്ചു.
'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ ലഭിച്ച ദേശീയ അവാർഡ് അദ്ദേഹത്തിന് മാത്രമല്ല, തന്നെ സ്നേഹിക്കുന്ന മുഴുവൻ മലയാളികൾക്കും പറവൂർ നിവാസികൾക്കും ലഭിച്ച അംഗീകാരമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
സിനിമയിലെ കഠിനാധ്വാനത്തിനപ്പുറം, താൻ വിശ്വസിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വെള്ളം ചേർക്കാൻ സലിം കുമാർ തയ്യാറായിരുന്നില്ല. സ്വന്തം നിലപാടുകൾ തുറന്നുപറയാൻ മടികാണിക്കാത്ത അചഞ്ചലമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
താനും സലിം കുമാറും തമ്മിലുണ്ടായിരുന്ന ഹൃദയബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: "ഏറ്റവും ഒടുവിൽ ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പറവൂരിൽ നൽകിയ പൗരസ്വീകരണ ചടങ്ങിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്.
അന്ന് എന്റെ കൈപിടിച്ച് ചേർത്തുനിർത്തി സലിം പറഞ്ഞു, 'എനിക്ക് ജീവിതത്തിൽ എല്ലാം പൂർത്തിയായതുപോലെയാണ്' എന്ന്. അന്ന് ആ വാക്കുകൾ അറം പറ്റിയതുപോലെ എനിക്ക് തോന്നുന്നു.
2011-ൽ ഞാൻ മന്ത്രിയാകാതെ വന്നപ്പോൾ സലിം വീട്ടിലിരുന്ന് കരഞ്ഞിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയായത് കാണാൻ സാധിച്ചതുകൊണ്ട് ജീവിത ലക്ഷ്യം പൂർത്തിയായെന്നാണ് അദ്ദേഹം പറഞ്ഞത്."
മരണവിവരം അറിഞ്ഞപ്പോഴാണ് അന്ന് സലിം കുമാർ തന്നെ വിട്ടുപിരിയുകയാണെന്ന സൂചനയാണ് നൽകിയതെന്ന് മനസ്സിലായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്നെ അഗാധമായി സ്നേഹിച്ച, പറവൂരിന്റെ പ്രിയങ്കരനായ കലാകാരനെ ആരുടെയും ഹൃദയത്തിൽ നിന്ന് അടർത്തിമാറ്റാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അനുസ്മരണ പ്രസംഗത്തിൽ വ്യക്തമാക്കി.
Content Highlight: VD Satheesan remembers Salim Kumar

































