#Saiju Kurup #Malayalam Cinema #Mollywood
(https://moviemax.in/) നിരവധി നല്ല കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സൈജു കുറുപ്പ്. 'മോഹിനിയാട്ടം' എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൊതുവേ ശാന്തപ്രകൃതക്കാരനായ താരം തന്റെ സ്വഭാവത്തെക്കുറിച്ചും പ്രതികരണങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണിപ്പോൾ. തനിക്ക് പ്രതികരണശേഷി ഇല്ലാഞ്ഞിട്ടല്ലെന്നും പൊതുവേ മിതമായി സംസാരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും സൈജു പറയുന്നു. നമ്മൾ പ്രതികരിക്കുമ്പോഴാണ് പലപ്പോഴും ആളുകൾക്ക് പ്രശ്നമുണ്ടാകുന്നത്. എന്നാൽ പ്രതികരിക്കാതിരിക്കുന്നത് കൊണ്ട് തന്നെ ഒരു പൊട്ടനായി ആരും കാണരുതെന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു. പ്രശസ്തമായ ഷെഫ് നളന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവേയായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.
'പ്രതികരണശേഷി എന്ന് പറയുന്ന സാധനം ഞാൻ അങ്ങ് അമക്കി വച്ചിരിക്കുകയാണ്. പ്രതികരിച്ചാൽ അല്ലേ ആൾക്കാർക്ക് പ്രശ്നം ഉണ്ടാവുകയുള്ളൂ. എനിക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം നിങ്ങൾ പറഞ്ഞു. അപ്പോൾ ഞാൻ പ്രതികരിക്കാതെ അവിടെ നിന്ന് അങ്ങ് പോവുകയാണ്. അപ്പോൾ നിങ്ങൾക്ക് ഞാൻ നല്ലവൻ ആണെന്ന് അല്ലേ തോന്നുകയുള്ളൂ. ഇയാൾ പാവമായിരിക്കാം, പക്ഷേ പൊട്ടനല്ല. പാവങ്ങളെ പൊട്ടനായിട്ട് എടുക്കരുത് ഒരിക്കലും.
എന്റെ ഭാര്യ എന്നോട് ചോദിച്ചിട്ടുണ്ട്, സൈജുവിന് നട്ടെല്ല് ഇല്ലേ എന്ന്. പറയണ്ടേ, അപ്പോൾ തന്നെ എന്ന്. ഞാൻ പറയില്ല. കാരണം എനിക്ക് സമാധാനമായിട്ട് കിടന്നുറങ്ങണം. അതിനുവേണ്ടിയാണ് കേട്ടോ. ഞാനൊന്ന് പറയുന്നു, മറ്റേയാൾ വേറൊന്ന് പറയുന്നു. എന്തിനാണ് വെറുതേ ബിപിയൊക്കെ കൂട്ടുന്നത്. അതുകൊണ്ട് എന്താണ് ഗുണം. ടീനേജർ ആയിരുന്നപ്പോഴേ എനിക്കിതറിയാം. അന്ന് തൊട്ടേ ഞാൻ വളരെ നല്ലൊരു മനുഷ്യനാണ്. കാരണം ഞാൻ പ്രതികരിക്കില്ല. പ്രതികരിച്ചാൽ പോയി. എല്ലാത്തിലും നല്ലത് നമ്മൾ സമാധാനപ്രിയനായി ഇരിക്കുക. മിണ്ടാതെ ഇരിക്കുക. പ്രതികരിക്കാതെ ഇരിക്കുക. ആൾക്കാര് പറയും, ഇവന് നട്ടെല്ല് ഇല്ല എന്നൊക്കെ, ശരി… ഇല്ല. അതങ്ങ് സമ്മതിച്ചു കൊടുക്കുക. നമുക്കെന്ത് നഷ്ടം. ടീനേജ് സമയത്ത് എനിക്ക് വേണ്ട ബഹുമാനം കിട്ടുന്നില്ല എന്നൊരു തോന്നലുണ്ടായിരുന്നു.
കാരണം പഠിക്കാൻ മോശം. എന്റെ ചേച്ചിയുൾപ്പെടെ നന്നായി പഠിക്കുമായിരുന്നു. അവരുടെ മുൻപിൽ നമ്മളൊരു തോൽവിയാണ്. ഒരു ദിവസം സ്കൂളിൽ പാരന്റ്സ് ഡേയുടെ അന്ന് ഒരാൾ അച്ഛനോട് ചോദിച്ചു, കുറുപ്പിന്റെ മകന് ഇപ്രാവശ്യം സമ്മാനം ഒന്നുമില്ലേ എന്ന്. അത് അച്ഛനും അമ്മയ്ക്കും ഭയങ്കര ഫീലായി. ഫീലാകും കാരണം, ചേച്ചിയ്ക്ക് സമ്മാനമൊക്കെ കിട്ടുന്നുണ്ട്. ഞാൻ പാരന്റ്സ് ഡേ അന്ന് സ്കൂളിൽ പോകില്ല. എന്തായാലും സമ്മാനമൊന്നുമില്ല, പിന്നെ എന്തിനാണ് വെറുതെ അവിടെ പോയിരുന്ന് ബോറടിക്കുന്നത്. അതുകൊണ്ട് ഞാൻ വീട്ടിൽ തന്നെ ഇരിക്കും. അന്ന് അമ്മ വന്ന് എന്നെ കുറേ ചീത്ത പറഞ്ഞു. 'അയാൾ അങ്ങനെ ചോദിച്ചപ്പോൾ ഞങ്ങളുടെ തൊലി ഉരിഞ്ഞു പോയെടാ' എന്നൊക്കെ അമ്മ പറഞ്ഞു.
പിന്നെ ഞാൻ ലൈൻ ഒന്നു മാറ്റി. പിന്നെ ഞാൻ എല്ലാവരോടും നന്നായി പെരുമാറാൻ തുടങ്ങി. വീട്ടിൽ ആരെങ്കിലും വന്നാൽ, അമ്മ ചോദിക്കുന്നതിന് മുൻപേ ഞാൻ അവരോട് കുടിക്കാൻ എന്താ വേണ്ടത് എന്നൊക്കെ ചോദിക്കും. പിന്നെ അതെന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നു. കാരണം അന്ന് ഞാൻ അതൊക്കെ ഉണ്ടാക്കിയാണ് പറഞ്ഞു കൊണ്ടിരുന്നത്. പിന്നെ ഓട്ടോമാറ്റിക്കലി അങ്ങനെയായി. കൂട്ടുകാരുടെ പേരന്റ്സിന് എല്ലാവർക്കും എന്നെ ഭയങ്കര ഇഷ്ടമാണ്,' സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: 'I have suppressed my reactionary capacity, don't look at the poor as fools'; Saiju Kurup opens his mind

































