Jun 7, 2026 06:47 AM

#Latest News #Malayalam Actor #Salim Kumar

( https://moviemax.in/) മലയാള സിനിമയിലെ സലിം കുമാറെന്ന ഒരു കാലഘട്ടമാണ് വിടപറഞ്ഞകലുന്നത്. ചിരിപടർത്തിയ 30 വർഷം നീണ്ട അഭിനയജീവിതത്തിൽ മനസിനെ പിടിച്ചുലക്കുന്ന ഒരു പിടി കഥാപാത്രങ്ങൾക്കു സലീം കുമാർ ജീവൻ നൽകി.

 'എന്തിനോവേണ്ടി തിളയ്‌ക്കുന്ന സാമ്പാർ' എന്ന പ്രശസ്തമായ ഡയലോഗ് പോലെ, അങ്ങനെ എന്തിനോ വേണ്ടി തിളച്ചൊരു കഥയല്ല സലിം കുമാറിന്‍റേത്. പതറി തുടങ്ങിയ ഹാസ്യനടനിൽ നിന്ന് രാജ്യത്തെ ഏറ്റവും മികച്ച നടനിലേക്കായിരുന്നു വളർന്നുകയറിയത്. മിമിക്രിയിൽ തുടങ്ങി നടനായും സംവിധായകാനായും മലയാള സിനിമയിൽ പടർന്നു പന്തലിച്ച വടക്കൻ പറവൂരുകാരൻ സലിം കുമാറിന്റെ കഥ.

മിമിക്രിയിലൂടെ വെള്ളിത്തിരയിലെകത്തിയ സലിം കുമാർ, 1996 ൽ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. ജനം ഏറ്റെടുത്ത ഡയലോഗുകളിലൂടെ ട്രോളൻമാരുടെ ആശാൻ എന്ന വിശേഷണം കൂടി സ്വന്തമാണ് ഈ കലാകാരന്. അത്രമേൽ ചിരിയിലൂടെ ഏവരെയും ചിന്തിപ്പിച്ച സലിം കുമാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ നൊമ്പരത്തിലാണ് മലയാളക്കര.

'ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ, അച്ഛനാണത്രേ അച്ഛൻ. അച്ഛനെ കാണണം അച്ഛനെ കാണണം എന്നുപറഞ്ഞ് കരയുമ്പോൾ പള്ളീലച്ഛന്മാരെ കാട്ടിത്തന്ന് തൃപ്‌തിപ്പെടുത്തുമായിരുന്നു എന്‍റെ പൊന്നമ്മച്ചി' -

തലമുറ മാറ്റമില്ലാതെ മലയാളിയെ ചിരിപ്പിച്ച മണവാളൻ, നായകനേക്കാൾ കയ്യടി വാങ്ങിയ കണ്ണൻ സ്രാങ്ക്, കല്യാണ വീടുകളിലെ പ്യാരി. അങ്ങനെ ഷാഫി - സലീംകുമാർ കൂട്ടുകെട്ടിൽ പിറന്നതെല്ലാം ഹിറ്റുകളായിരുന്നു.

നിരാശ, സന്തോഷം, വീരസ്യം എല്ലാത്തിലും ഉൾചേർന്ന നർമ്മം, മഹാരാജാസ് കോളേജാണ് സലീം കുമാറിലെ മിമിക്രി കലാകാരനെ വളർത്തിയത്.കൊച്ചിൻ കലാഭവനിലൂടെ വേദികളിൽ നിന്ന് വേദികളിലേക്ക് ആ ശബ്ധാനുകരണവും തമാശകളും പടർന്നു.

ഇഷ്ടമാണ് നൂറു വട്ടത്തിലൂടെ വെളളിത്തിരയിലേക്കുളള ചുവട്‍വെയ്പ്പ്. 'നീ വരുവോളം' എന്ന സിനിമയിൽ അഭിനയിച്ചങ്കിലും തഴയപ്പെട്ടു. അവസരങ്ങൾക്കും കിതപ്പിനുമിടയിൽ സലീം കുമാർ വീണ്ടും വേഷമണിഞ്ഞു. പലതവണ. തൊണ്ണൂറുകളിലെ ചെറുവേഷങ്ങളിൽ നിന്ന് 2000 ത്തിലെ തിരക്കേറിയ ഹാസ്യനടനിലേക്കുളള വളർച്ച.

തെങ്കാശിപട്ടണത്തിലെ മുത്തുരാമനും സൂത്രധാരനിലെ ട്രാൻസ് കഥാപാത്രം ലീലകൃഷ്ണനുമെല്ലാം പരീക്ഷണവും വിജയവുമായി. ദിലീപിനും ജയറാമിനൊപ്പം ചിരിയുടെ മാലപ്പടക്കം തീർത്ത് സലീം കുമാർ തിയറ്ററുകളിൽ നിറഞ്ഞാടി. ഹാസ്യ വേഷങ്ങളിൽ ഹിറ്റുകൾ തീർത്തൊരു കാലത്ത് അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലായുളള പകർന്നാട്ടം.

അങ്ങനെ മികച്ച സഹനടനുളള സർക്കാർ പുരസ്കാരം. നാല് വർഷത്തിനു ശേഷം 'ആദമിന്റെ മകൻ അബു' സലീം കുമാറിനെ തേടിയെത്തി. പ്രതിഫലം ഒന്നും വാങ്ങാതെ സലീം കുമാർ അബുവായി ജീവിച്ചു.

മികച്ച നടനുളള സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾ മറ്റെങ്ങോട്ടും പോയില്ല. ഓസ്കാറിലേക്കുളള രാജ്യത്തിന്റെ നാമനിർദേശവും ലഭിച്ചു. നന്മയും പ്രതീക്ഷയും ദൈന്യതയുമെല്ലാം മിന്നിമറഞ്ഞ അബുവിനോളം പോന്നൊരു കഥാപാത്രം സലീം കുമാറെന്ന പ്രതിഭയ്ക്കും അനിവാര്യമായിരുന്നു.

Content Highlight: Salim Kumar passes away

#Latest News #Malayalam Actor #Salim Kumar

Next TV

Top Stories










News Roundup






GCC News