#LATEST NEWS #Menstrual leave #Fatima Tahilia
കോഴിക്കോട്: ( www.truevisionnews.com ) വിദ്യാലയങ്ങളിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകാനുള്ള സർക്കാർ നിലപാട് തികച്ചും ഉചിതമാണെന്ന് ഫാത്തിമ തഹിലിയ എം.എൽ.എ. ആർത്തവ സമയത്ത് പല പെൺകുട്ടികളും കടുത്ത മാനസിക സമ്മർദ്ദവും മൂഡ് സിങ്സും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടെന്നും അത്തരം കുട്ടികളെ ചേർത്തുപിടിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും അവർ പറഞ്ഞു. ലോകത്ത് പല രാജ്യങ്ങളിലും സമാനമായ നിയമം നിലനിൽക്കുന്നുണ്ട്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും, അവധി നിർബന്ധിതമല്ലെന്നും പറഞ്ഞ എം.എൽ.എ, ഈ വിഷയത്തിൽ ആൺകുട്ടികളെക്കൂടി ബോധവൽക്കരിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേസമയം, യു.ഡി.എഫിനകത്തുനിന്നു തന്നെ ആർത്തവ അവധിക്കെതിരെ വിയോജിപ്പുകൾ ഉയരുന്നുണ്ട്. ആർത്തവം സ്ത്രീകൾക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അതിന്റ പേരിൽ കുട്ടികളെ മാറ്റിനിർത്തുകയല്ല, മറിച്ച് ആവശ്യമായ സൗകര്യങ്ങൾ വിദ്യാലയങ്ങളിൽ ഒരുക്കുകയാണ് ചെയ്യേണ്ടതെന്ന് കോൺഗ്രസ് എം.എൽ.എ ഉമാ തോമസ് പറഞ്ഞു. അവധി നൽകുന്നത് കൗമാരക്കാർക്കിടയിൽ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപങ്ങൾക്കും കാരണമായേക്കാമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് അഡ്വ. നൂർബിന റഷീദും രംഗത്തെത്തി. സ്കൂളുകളിലും കോളേജുകളിലും അവധി ആവശ്യപ്പെടുമ്പോൾ പെൺകുട്ടികളുടെ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ടെന്നും ഇത് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്നും നൂർബിന റഷീദ് ചൂണ്ടിക്കാട്ടി. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങൾ നടപ്പാക്കാവൂ എന്നും അവർ ആവശ്യപ്പെട്ടു.
ആർത്തവ അവധി നൽകുന്നതുമായി ബന്ധപ്പെട്ട് സ്ത്രീസമൂഹത്തിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്നാൽ ഈ തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. പൊതുവായി ഉയർന്നുവന്ന ഒരു നിർദ്ദേശം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുള്ളൂ. കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളെ നിർബന്ധിച്ച് ക്ലാസിലിരുത്തരുത് എന്ന ചിന്തയിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ആർത്തവ അവധി സംബന്ധിച്ച് യു.ഡി.എഫിനകത്ത് യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlight: Menstrual leave: 'It should not be interpreted as an invasion of privacy'; Fatima Tahilia

































