#LATEST NEWS #BHAGYA LAKSHMI #SREE LEGHA
( https://moviemax.in/) കേരളത്തിൽ പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ വേളയിൽ മൂന്ന് ദിവസത്തെ അവധി നൽകുമെന്നത്. ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ, ആർത്തവ അവധിയുമായി ബന്ധപ്പെട്ട് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ ഫേസ്ബുക്കിൽ പങ്കുവെച്ച വാക്കുകൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും, അവധി നൽകിയാൽ എല്ലാവരും ആ വിവരം അറിയുമെന്നുമായിരുന്നു ശ്രീലേഖയുടെ പരാമർശം. മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ ഏതു കുട്ടിക്ക് എപ്പോഴാണ് ആർത്തവമെന്ന് അറിയുമെന്നും അത് നാണക്കേടല്ലേ എന്നും ശ്രീലേഖ ചോദിച്ചിരുന്നു.
ശ്രീലേഖയുടെ ഈ പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ശ്രീലേഖയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ശ്രീലേഖയുടെ പ്രസ്താവനയുടെ വാർത്ത പങ്കുവെച്ചുകൊണ്ട് "ദേ അടുത്തത്.. 2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഒരു ഐപിഎസ് ഓഫീസർ" എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിന് പിന്നാലെ ശ്രീലേഖയുടെ നിലപാടിനെ വിമർശിച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. "ഇപ്പോഴത്തെ കാലത്ത് ആർക്കാണ് ഇത് അറിയാൻ വയ്യാത്തത്, ആൺകുട്ടികൾ പാഡ് വാങ്ങി നൽകുന്ന കാലമാണിത് മാഡം, പണ്ടത്തെപ്പോലെ ഒളിച്ചുവെക്കുന്ന കാലം കഴിഞ്ഞു. ഇത് ആർത്തവമാണ്, അവിഹിതമല്ല..." എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ കമന്റുകൾ. നയപ്രഖ്യാപനത്തിലെ ആർത്തവ അവധി വലിയൊരു വിപ്ലവകരമായ തീരുമാനമായി ചർച്ച ചെയ്യപ്പെടുമ്പോഴാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥയുടെ ഈ പരാമർശം വിവാദമായിരിക്കുന്നത്.
Content Highlight: Bhagyalakshmi on Sreelekha's menstruation comment

































