ആലുവ: ( www.truevisionnews.com ) ആലുവയിലെ ഇരട്ട കൊലപാതകശ്രമ കേസ് കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയിയും കൂട്ടാളി സാബിർ ഹുസൈനും പൊലീസ് പിടിയിൽ.
മെയ് അഞ്ചിന് ആലുവയിലെ നവരത്ന ബാറിന് സമീപം രണ്ടു പേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പശ്ചിമബംഗാൾ സ്വദേശികളാണ്.
ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഇവരെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ചത്.
സാബിർ ഹുസൈനെ ആലുവയിൽ നിന്നുമാണ് പിടികൂടിയത്. മുഖ്യപ്രതി ശ്യാമൾ റോയിയെ പിന്നീട് പെരുമ്പാവൂർ ഭാഗത്തുനിന്നും പിടികൂടി.
2014 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ശ്യാമള്‍ റോയ്. നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ ഒരിടത്തും സ്ഥിരമായി തങ്ങാറില്ല.
വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിനായി സൂക്ഷിച്ചിരുന്ന ആയുധങ്ങളും കൈയുറയും ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Aluva double murder attempt case, notorious thief and accomplice arrested



































