ന്യൂഡല്‍ഹി: ( www.truevisionnews.com ) കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒറ്റപ്പേര് തീരുമാനിക്കാതെ കോൺഗ്രസ്. സോണിയഗാന്ധിയുടെ അഭിപ്രായം കൂടി തേടിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കം.
വി.ഡി.സതീശൻ, സണ്ണി ജോസഫ്, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ഇന്നലെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ച നടത്തിയിരുന്നു. തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് മൂന്നുപേരെയും അറിയിച്ചത്.
മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചക്ക് ശേഷവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അന്തിമ തീരുമാനമെടുക്കാൻ നേതൃത്വത്തിന്ആയിട്ടില്ല. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.
പ്രഖ്യാപനത്തിനു മുമ്പ് അറിയിക്കണമെന്ന ഘടകകക്ഷികളുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കമാന്‍ഡിന്‍റെ നീക്കം. ഇന്നലെ ചർച്ചയിൽ പങ്കെടുക്കാത്ത സോണിയ ഗാന്ധിയുടെ അഭിപ്രായവും നേതൃത്വം തേടും. മെറിറ്റ് അടിസ്ഥാനത്തിലും നേതാക്കളെ പരിഗണിക്കുമെന്നാണ് സൂചന. ഹൈക്കമാന്റിന്റെ തീരുമാനം പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊള്ളുമെന്ന് നേതാക്കൾ പ്രതികരിച്ചു. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന.
ഡൽഹിയിലെ ചർച്ചകൾക്കു ശേഷം വി.ഡി.സതീശൻ ഞായർ പുലർച്ചെ 1.15ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങി. സതീശനെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു.
മാധ്യമങ്ങളോട് വി.ഡി.സതീശൻ പ്രതികരിച്ചില്ല. തുടർന്ന് ആലുവ ദേശത്തെ വീട്ടിലേക്ക് പോയി. ചെന്നിത്തല ഇന്ന് കേരളത്തിലേക്ക് മടങ്ങും.
Kerala Chief Minister, Sonia Gandhi's opinion, high command's move




























