തൃശ്ശൂർ: ( www.truevisionnews.com ) അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങി റെയിൽവേ ട്രാക്കിന് സമീപം ഒളിച്ചിരുന്ന ബാലനെ ആളൂർ പൊലീസ് അതിസാഹസികമായി രക്ഷപ്പെടുത്തി. കുട്ടിയെ കണ്ടെത്താനായി റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് ട്രെയിനുകൾ തടഞ്ഞുവെച്ച പോലീസിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തിയ പൊലീസ് സുരക്ഷിതമായി ബന്ധുക്കൾക്ക് കൈമാറി.
മുരിയാട് ഭാഗത്ത് റെയിൽവേ ട്രാക്കിലൂടെ ഒരു കുട്ടി ഓടുന്നത് കണ്ട നാട്ടുകാരിലൊരാൾ ഉടൻ തന്നെ ആളൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സി പി ഒ സനില ഉടൻ തന്നെ സന്ദേശം വയർലെസ് വഴി പെട്രോളിംഗ് സംഘത്തിനും സ്റ്റേഷൻ ഗ്രൂപ്പിലും കൈമാറി.
സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് എസ് എച്ച് ഒ ഹരിക്കുട്ടൻ കെ വി, എസ് ഐ മനു പി ചെറിയാൻ, ഗ്രേഡ് എസ് ഐ ജയകുമാർ കെ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചിൽ. കുട്ടി റെയിൽവേ ട്രാക്കിന് സമീപമുണ്ടെന്ന് ഉറപ്പായതോടെ എസ് എച്ച് ഒ ഹരിക്കുട്ടൻ ഉടൻ തന്നെ റെയിൽവേ അധികൃതരെ ബന്ധപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് ആ സമയം പാളത്തിലൂടെ വരേണ്ടിയിരുന്ന ട്രെയിനുകൾ ബ്ലോക്ക് ചെയ്യിപ്പിച്ചു.
തുടർന്ന് ട്രാക്കിലൂടെ കാൽനടയായി നടത്തിയ പരിശോധനയിലാണ് സി പി ഒമാരായ ശ്രീജിത്ത് എസ്, സിനേഷ് കെ എസ് എന്നിവർ മുരിയാട് പൂവശ്ശേരിക്കാവ് - മനപ്പടി റെയിൽവേ ഗേറ്റുകൾക്കിടയിലെ കാടിനുള്ളിൽ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തിയത്. ട്രെയിൻ വരുന്നത് കാത്ത് മരങ്ങൾക്കിടയിൽ പതുങ്ങിയിരിക്കുകയായിരുന്നു കുട്ടി. പൊലീസ് ഉദ്യോഗസ്ഥർ സ്നേഹപൂർവ്വം അനുനയിപ്പിച്ചാണ് കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് മാതാപിതാക്കളെ ഏൽപ്പിച്ചു.
The boy was brought back to life from the brink of death
































