വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഒരു അനിയത്തിക്കുട്ടിയെ കണ്ട സന്തോഷം പങ്കുവച്ച് നടന്‍ വിനോദ് കോവൂര്‍. താന്‍ സ്ഥിരമായി എത്തിയിരുന്ന കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ ഉണ്ടായിരുന്ന മഞ്ജുളയെയാണ് താരം അപ്രതീക്ഷിതമായി കണ്ടത്. കുട്ടിക്കാലം മുതല്‍ മഞ്ജുളയെ വിനോദിന് അറിയാം.
വിവാഹശേഷം വര്‍ഷങ്ങളായി കണ്ടിരുന്നില്ല. പെരിന്തല്‍മണ്ണക്കടുത്ത് പച്ചീരി എല്‍ പി സ്കൂളിന്റെ നൂറാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത കൂടിക്കാഴ്ച.

താന്‍ അവളെ തിരിച്ചറിയില്ല എന്നാണ് അവള്‍ തെറ്റിദ്ധരിച്ചതെന്നും ചേര്‍ത്തു നിര്‍ത്തി പരിചയപ്പെടുത്തിയപ്പോള്‍ അവള്‍ കരഞ്ഞെന്നുമാണ് അദ്ദേഹം കുറിക്കുന്നത്. സുഹൃത്തായ ഫൈസല്‍ പകര്‍ത്തിയ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
വിനോദ് കോവൂരിന്റെ കുറിപ്പ്
സന്തോഷവും സങ്കടവും ഇടകലര്‍ന്ന ഒരു നിമിഷം . പെരിന്തല്‍മണ്ണക്കടുത്ത് പച്ചീരി എല്‍ പി സ്കൂളിന്റെ നൂറാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ അതിഥിയായ് ചെന്നതായിരുന്നു. ആകസ്മികമായ് അവിടെ വെച്ച് ഒരുപാട് കാലത്തിന് ശേഷം കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ ഉണ്ടായിരുന്ന അനിയത്തി കുട്ടി മഞ്ജുളയെ കാണാനിടയായ് .

ഹോമിലെ സന്ദര്‍ശകനായിരുന്ന എനിക്ക് കുട്ടി കാലം മുതലേ മഞ്ജുളയെ അറിയാം പിന്നീട് വര്‍ഷങ്ങള്‍ക്ക് മുൻപ് മഞ്ജുളയെ പെരിന്തല്‍മണ്ണക്കടുത്തുള്ള ഒരു സഹൃദയന്‍ വിവാഹം ചെയ്ത് കൊണ്ടുപോവുകയായിരുന്നു. പിന്നീട് വലിയ ഒരു ഇടവേളക്ക് ശേഷം ഈ ചടങ്ങില്‍ വെച്ചാണ് കണ്ടുമുട്ടിയത്. ഞാന്‍ അവളെ തിരിച്ചറിയില്ല എന്നവള്‍ തെറ്റിദ്ധരിച്ചു.
ചടങ്ങില്‍ നാടന്‍ പാട്ട് പാടി ഓഡിയന്‍സിനിടയിലേക്ക് ചെന്ന ഞാന്‍ മഞ്ജുളയെ ചേര്‍ത്ത് നിര്‍ത്തി ഓഡിയന്‍സിന് പരിചയപ്പെടുത്തി കൊണ്ട് പാടി . എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോള്‍ .സന്തോഷം കൊണ്ടാവാം അവള്‍ മാത്രം കരഞ്ഞു.
വികാരനിര്‍ഭരമായ രംഗം പ്രിയ സുഹൃത്ത് ഫൈസല്‍ക്ക ക്യാമറയില്‍ പകര്‍ത്തി. ഒരുപാട് ഇഷ്ട്ടം തോന്നിയ ഫോട്ടോ . മനസിന് വലിയ സന്തോഷം തോന്നിയ നിമിഷം ഏറെ സന്തോഷം തോന്നിയ ദിനം . അടുത്ത ദിവസം ഹോമില്‍ നിന്ന് വിവാഹം കഴിഞ്ഞ് പോയ കുറേ അനിയത്തിമാര്‍ എന്നെ വിളിച്ചു സന്തോഷം അറിയിച്ചു. അത് മനസിന് ഇരട്ടിമധുരം സമ്മാനിച്ചു.
Content Highlight: Actor Vinod Kovur shares the joy of seeing one of his sisters years later.


































