(https://moviemax.in/) നടനും മോഡലുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈംഗിക പീഡന, സാമ്പത്തിക തട്ടിപ്പ് പരാതികളിൽ പ്രതികരണവുമായി നടി രേണു സുധി. ഷിയാസിനെ പിന്തുണച്ചുകൊണ്ടാണ് രേണു രംഗത്തെത്തിയത്. ഷിയാസ് തനിക്ക് സ്വന്തം അനിയനെപ്പോലെയാണെന്നും ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നവരെല്ലാം അത്രയ്ക്ക് 'പെർഫെക്റ്റ്' ആണോ എന്നും രേണു സുധി ചോദിച്ചു.
"ഞങ്ങള്‍ രണ്ടോ മൂന്നോ പ്രാവശ്യം ആണ് കണ്ടിട്ടുള്ളത്. അനിയന്‍ കുട്ടന്‍ എന്നാണ് ഷിയാസിനെ കുറിച്ച് സുധിച്ചേട്ടന്‍ എന്നോട് പറയുന്നത്. എന്നെക്കാളും രണ്ട് മൂന്ന് വയസിന് മൂത്തതാണ്. എങ്കിലും ഷിയാസ് എനിക്ക് അനിയന്‍കുട്ടന്‍ തന്നെയാണ്.
ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെല്ലാം പെര്‍ഫെക്ട് ആണല്ലോ. എന്നെ പറയുന്നത് കണ്ടില്ലേ. അവര്‍ പിന്നെ പെര്‍ഫെക്ട് ആയത് കൊണ്ട് ആര്‍ക്ക് നേരെയും കൈ ചൂണ്ടാം. സത്യം എന്താണെന്ന് പുറത്തുവരട്ടെ", എന്നാണ് രേണു സുധി പറഞ്ഞത്. പുതിയ സിനിമയുടെ പൂജയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഓൺലൈൻ മാധ്യമങ്ങളോട് ആയിരുന്നു രേണുവിന്റെ മറുപടി.
കൊച്ചിയിൽ താമസിക്കുന്ന സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. ഷിയാസിനെ സോഷ്യൽ മീഡിയയിലൂടെ ആണ് പരിചയപ്പെടുന്നതെന്നും 2024 മുതൽ തങ്ങൾ ലിവിംഗ് റിലേഷൻഷിപ്പിലായിരുന്നുവെന്നും സ്ത്രീ പറയുന്നു.
ആദ്യ ഘട്ടത്തില്‍ പലപ്പോഴായി 10 ലക്ഷം രൂപ ഷിയാസ് തന്‍റെ പക്കല്‍ നിന്ന് വാങ്ങിയെന്നും ആകെ 49 ലക്ഷം രൂപയാണ് അയാൾ തട്ടിയെടുത്തതെന്നും സ്ത്രീയുടെ പരാതിയിൽ പറയുന്നു. അതേസമയം, ഇത് വ്യാജ പരാതിയാണെന്നാണ് ഷിയാസ് കരീം പ്രതികരിച്ചത്. താന്‍ മുന്‍പ് കേസ് കൊടുത്ത ഒരു സ്ത്രീയാണ് പരാതിക്കാരിയെന്നും ഷിയാസ് പറഞ്ഞിരുന്നു. ഇതിനിടെ ഷിയാസിന് പുർണ പിന്തുണയുമായി ഭാര്യ ദർഫയും ഒപ്പമുണ്ട്.
Actress RenuSudhi responds to sexual harassment and financial fraud complaint against Shias

































