തിരുവനന്തപുരം: (https://truevisionnews.com/) കോൺഗ്രസിലെ മുഖ്യമന്ത്രി പോര് പുതിയ തലത്തിലേക്ക്. കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി. വി ഡി സതീശന്‍ പക്ഷത്തെ വിമല ബിനുവിനെതിരെ യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർമാൻ രജിത്ത് രവീന്ദ്രനാണ് പരാതി നൽകിയത്.
മുതിർന്ന നേതാക്കളെ അവഹേളിക്കാൻ വിമല ബിനു നിർദ്ദേശിച്ചെന്നാണ് ആരോപണം ഉയരുന്നത്. ഇലക്ഷൻ 2026 വിഡിഎസ് എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ കെ സി ചെന്നിത്തല, കെ സുധാകരൻ എന്നിവരെ അവഹേളിക്കാൻ വിമല ബിനു നിർദ്ദേശിച്ചെന്ന് പരാതിയിലെ ആരോപണം. വിഡി സതീശന്റെ പേര് ദുരുപയോഗം ചെയ്തെന്നും പരാതിയില്‍ പറയുന്നു. സംഘ പരിവാർ പശ്ചാത്തലമുള്ളയാൾ ഡിജിറ്റൽ മീഡിയ ചുമതലയിൽ എത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.
ഹൈക്കമാൻഡ് താക്കീത് നൽകിയിട്ടും കേരള കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായുള്ള ഗ്രൂപ്പ് പോര് മുറുകുന്നു. വി.ഡി. സതീശനും കെ.സി. വേണുഗോപാലിനും വേണ്ടി അണികൾ രംഗത്തിറങ്ങിയതോടെ പോര് പുതിയ തലത്തിലേക്കെത്തി.
കെ.സി. വേണുഗോപാലിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എംഎൽഎ ഡൽഹിയിലെത്തി അദ്ദേഹത്തെ കണ്ടത് ശ്രദ്ധേയമായി. ഇതിനിടെ വേണുഗോപാലിനായി പാലക്കാട് ഹേമാംബിക ക്ഷേത്രത്തിൽ തുലാഭാരം നേർന്നിരിക്കുകയാണ് അനുയായിയായ അഡ്വ. സി.എം. അനിൽ കുമാർ. ഇന്ദിരാഗാന്ധി കോൺഗ്രസ് ചിഹ്നമായി കൈപ്പത്തി തിരഞ്ഞെടുത്തത് ഈ ക്ഷേത്ര ദർശനത്തിന് ശേഷമാണെന്ന ചരിത്രപരമായ പ്രത്യേകതയും ഇതിനുണ്ട്. മറുവശത്ത്, വി.ഡി. സതീശനെ പിന്തുണച്ച് മൂവാറ്റുപുഴയിൽ അനുകൂലികൾ ഫ്ലക്സ് ബോർഡുകൾ ഉയർത്തിക്കഴിഞ്ഞു.
Group fight in Congress turns into digital war; WhatsApp group to insult leaders, complaint to expel Vimala Binu
































