തിരുവനന്തപുരം:( www.truevisionnews.com ) തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ടു മറച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഡെപ്പ്യൂട്ടി ഡി എം ഇ റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ് നിർദ്ദേശം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. രണ്ടാഴ്ചക്കകം സമഗ്ര റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ മാർച്ച് 17നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം ഉണ്ടായത്. 36 ബെഡുകളുള്ള സർജിക്കൽ,ട്രോമാ ഐസിയു വാർഡുകളാണ് ഒഴിപ്പിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും വാർഡുകൾ പ്രവർത്തനസജ്ജമാക്കാനായില്ല. നിലവിൽ ഏഴ്,എട്ട് വാർഡുകളിൽ മുണ്ട് വലിച്ചുകെട്ടിയാണ് സർജിക്കൽ ട്രോമാകെയർ വാർഡുകൾ പ്രവർത്തിക്കുന്നത്.
കാഷ്വാലിറ്റിയിൽ എത്തുന്ന രോഗികൾക്ക് ഐസിയു ബെഡുകൾ നൽകാൻ കഴിയുന്നില്ലെന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കത്തയച്ചിരുന്നു. കാലതാമസത്തിന് പിന്നിൽ പിഡബ്ല്യുഡി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗം ക്ലിയറൻസ് നൽകാത്തതാണ് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Human Rights Commission registers case in ICU at Thiruvananthapuram Medical College being covered with cloth
































