തിരുവനന്തപുരം: (https://truevisionnews.com/) കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യുഐഡിഎഐ സൈറ്റിൽ പരിശോധിച്ചാണ് ഇക്കാര്യം ഉറപ്പുവരുത്തിയത്.
ജനന സർട്ടിഫിക്കറ്റിലും ഇതേ ആധാർ നമ്പർ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ജനന സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കാൻ നിലവിൽ സംവിധാനമില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ഡിജിപിക്ക് കൈമാറിയ ഈ റിപ്പോർട്ട് ഉടൻ തന്നെ ദേശീയ പട്ടികവർഗ കമ്മീഷന് സമർപ്പിക്കും. ഈ മാസം 22-ന് ഡിജിപി കമ്മീഷന് മുമ്പാകെ ഹാജരാകണമെന്നാണ് നിർദേശം.
വൈറൽ താരത്തിന്റെ വൈറൽ വിവാഹത്തെ ചൊല്ലി വിവാദം കത്തുകയാണ്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി. വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ദില്ലിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പോക്സോ കേസ് കൂടാതെ പട്ടിക വർഗപീഡന കുറ്റവും വ്യാജരേഖ ചമച്ചതും ചുമത്തണമെന്നാണ് ഉയരുന്ന ആവശ്യം. ഈക്കാര്യം വ്യക്തമാക്കി പൊലീസിന് നിർദ്ദേശം നൽകുമെന്ന പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്ക്കെ വ്യക്തമാക്കി. സംഭവത്തിൽ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിവാഹത്തിന് നേതൃത്വം നൽകിയവരെ എല്ലാം പ്രതികളാക്കണമെന്നും പരാതിക്കാരൻ പ്രഥം ദുബൈ പ്രതികരിച്ചു. മറ്റ് അന്വേഷണങ്ങൾ നടത്താതെ കേവലം ആധാർ കാർഡ് മാത്രം പരിശോധിച്ചാണ് വിവാഹം നടത്തിയത്. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചു. കേരളത്തിലെത്തി താൻ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായി. ഈ വിവാഹത്തിന് സഹായം നൽകിയ എല്ലാവരെയും പ്രതിയാക്കണമെന്നും പ്രകാശ് ഉയ്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെത്തി വിവാഹം നടത്തിയത് ദൂരൂഹമാണെന്നും സംഭവം ലൗ ജിഹാദ് ആണെന്നും പരാതിക്കാരൻ പ്രഥം ദുബൈ ആരോപിച്ചു. ഫർമാനെതിരായ കേസിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.
Aadhaar card original, breakthrough in case, police say no lapse
































