(moviemax.in) ബിഗ് ബോസ് സീസൺ 7-ലെ ശ്രദ്ധേയമായ സൗഹൃദമായിരുന്നു അനുമോൾ, ആദില, നൂറ എന്നിവരുടേത്. 'പട്ടായ ഗേൾസ്' എന്ന് ആരാധകർ വിളിച്ചിരുന്ന ഈ സംഘത്തിനിടയിൽ ഫിനാലെ സമയത്തുണ്ടായ തർക്കങ്ങളും പിണക്കങ്ങളും വലിയ വാർത്തയായിരുന്നു. ഇപ്പോൾ ആ പിണക്കങ്ങൾ മറന്ന് ഒന്നിച്ചതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അനുമോൾ.
ബിഗ് ബോസ് ഫിനാലെ വീക്കിൽ ആദില നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സൗഹൃദത്തിൽ വിള്ളൽ വീഴ്ത്തിയത്. സഹമത്സരാർത്ഥിയായ അക്ബറിനെതിരെ പ്രവർത്തിക്കാൻ അനുമോൾ തനിക്ക് ഒരു ഫോൺ നമ്പർ നൽകിയെന്നായിരുന്നു ആദിലയുടെ ആരോപണം. എന്നാൽ അനുമോൾ ഇത് പൂർണ്ണമായും നിഷേധിച്ചിരുന്നു.
ഷോയിൽ നിന്ന് പുറത്തായ ശേഷം തനിക്ക് മാനസികമായി ഒന്ന് ശാന്തമാകാൻ സമയം വേണമെന്നായിരുന്നു അനുമോളുടെ പ്രതികരണം. ആരാധകരെ ആവേശത്തിലാക്കി അടുത്തിടെ ഒരു ചടങ്ങിൽ ഇവർ മൂവരും ഒരുമിച്ച് പങ്കെടുത്തു. ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
''അവിടെ പോയതുകൊണ്ടു മാത്രം അവരോട് മിണ്ടിയതല്ല. അല്ലെങ്കിലും മിണ്ടാൻ വേണ്ടിത്തന്നെ ഇരിക്കുകയായിരുന്നു. അവിടെച്ചെന്നപ്പോൾ എന്തായാലും നമ്മൾ കണ്ടതല്ലേ. അപ്പോൾ അവിടുന്നു മിണ്ടി. മെസേജ് അയക്കാറും വിളിക്കാറുമൊക്കെയുണ്ട് ഇപ്പോൾ. മനുഷ്യരല്ലേ. ഞാൻ അവരോട് മിണ്ടുന്നത് അംഗീകരിക്കാൻ ഇപ്പോഴും പലർക്കും ബുദ്ധിമുട്ടാണ്. സഹിക്കാനും ക്ഷമിക്കാനും പറ്റുന്നത് മനുഷ്യനു മാത്രമാണ്. അത്രയേ ഉള്ളൂ. സഹിക്കുക, ക്ഷമിക്കുക'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അനുമോൾ പറഞ്ഞു.
ഷിയാസ് കരീമാണ് ആദിലക്കും നൂറക്കും അനുമോൾക്കും ഒപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'ബിഗ് സ് സീസൺ 7 ലെ മൂന്ന് രാജകുമാരികൾ' എന്ന ക്യാപ്ഷനോടെയാണ് ഷിയാസ് ചിത്രങ്ങൾ പങ്കുവെച്ചത്.
'We are all human, we know how to forgive'; Bigg Boss' feud is over and 'Pattaya Girls' are back together! Anumol speaks out

































