ഗാന്ധിനഗർ(കോട്ടയം): (https://truevisionnews.com/) കോട്ടയം പാമ്പാടിയിൽ വോട്ടർ സ്ലിപ്പ് വിതരണത്തിനെത്തിയ ബി.എൽ.ഒയ്ക്കും ഭാര്യയ്ക്കും നേരെ വളർത്തുനായയുടെ ആക്രമണം. ഉടമയുടെ നിർദ്ദേശപ്രകാരം അനങ്ങാതെ നിന്നിട്ടും നായ ജോയി എന്ന ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പാമ്പാടി പന്ത്രണ്ടാം മൈലിന് സമീപം തിരഞ്ഞെടുപ്പ് സ്ലിപ്പുകൾ നൽകാനാണ് ജോയിയും ഭാര്യയും വീട്ടിലെത്തിയത്. ആക്രമിക്കുന്ന പട്ടിയുണ്ടെന്ന് നേരത്തെ അറിവ് കിട്ടിയതിനെ തുടർന്ന് പറമ്പിന്റെ മതിലിനോട് ചേർന്നുനിന്ന് ഉടമയെ വിളിച്ചു.
വിളികേട്ടതും പട്ടിയാണ് ആദ്യം എത്തിയത്. ഉടമയുടെ നിർദേശപ്രകാരം ഓടരുത് അനങ്ങാതെ നിൽക്കണം എന്ന് പറഞ്ഞതനുസരിച്ച് ജോയിയും ഭാര്യയും അനങ്ങാതെ നിന്നു. പട്ടിയെത്തിയതിന് തൊട്ടുപിന്നാലെ ഉടമയും എത്തി പട്ടിയെ ചങ്ങലയിൽ ആക്കിയെങ്കിലും അനങ്ങാതെ നിന്ന ജോയിയെ പട്ടി ആക്രമിക്കുകയായിരുന്നു. രണ്ടു തവണ കടിച്ചു.
പട്ടിയുടെ ആക്രമണത്തിന് ശക്തി കൂടിയപ്പോൾ ജോയി ഭാര്യയെ വിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പാമ്പാടി ആശുപത്രിയിലും അവിടന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. പരിശോധനകൾക്കും ചികിത്സയ്ക്കും ശേഷം ജോയിയെ വീട്ടിലേക്ക് മടക്കി അയച്ചു. പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റതിനാൽ തുടർന്നുള്ള സ്ലിപ്പ് വിതരണം നടന്നില്ല. സ്ഥലം മാറി വന്നതിനാൽ സ്ഥലപരിചയത്തിനുവേണ്ടിയാണ് ഭാര്യയെയും ഒപ്പം കൂട്ടിയത്.
Dog bites BLO who went home to give voter slip in Pampadi

































