കോഴിക്കോട് : ( www.truevisionnews.com ) എസ്.ഡി.പി.ഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവന്ന് പാർട്ടിയ പ്രതിരോധത്തിലാക്കിയ ദേശീയ പ്രവർത്തക സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന തുളസീധരനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി വാർത്താകുറിപ്പിൽ പറഞ്ഞു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്.
ബി.ജെ.പിയും സി.പി.എമ്മും ചേർന്നുള്ള മഴവിൽ സഖ്യം നിലവിലുണ്ടെന്നും എസ്.ഡി.പി.ഐ ഈ സഖ്യത്തിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും തുളസീധരൻ പള്ളിക്കൽ പറഞ്ഞിരുന്നു. മഞ്ചേശ്വരത്ത് അടക്കം ഫാഷിസ്റ്റ് അനുകൂല നിലപാട് സ്വീകരിക്കുന്ന പാർട്ടിയിൽ തുടരുന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നും അദ്ധേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തി മുസ്ലിം സമുദായത്തിനെതിരെ തീവ്രവാദാരോപണം ഉന്നയിക്കുന്ന ഇടതുപക്ഷം, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആ പട്ടികയിൽനിന്ന് എസ്.ഡി.പി.ഐയെ ഒഴിവാക്കി.
മഞ്ചേശ്വരത്ത് സ്ഥാനാർഥിക്കുവേണ്ടി കടുംപിടിത്തം നടത്തിയ ദേശീയ ജനറൽ സെക്രട്ടറിയുടെ നിലപാട് ഈ ഡീലിന്‍റെ ഭാഗമാണ്. ഇടതുപക്ഷത്തിന് വിജയസാധ്യതയുള്ള മണ്ഡലങ്ങൾ ഒഴിവാക്കിയാണ് എസ്.ഡി.പി.ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. യു.ഡി.എഫിന് വിജയസാധ്യതയുള്ള കളമശ്ശേരിയിലും കരുനാഗപ്പള്ളിയിലുമടക്കം മത്സരിച്ച് വോട്ട് വിഭജനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ ഭിന്നത എന്ന തരത്തിലും വാര്‍ത്തകള്‍ സജീവമായി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ് മഞ്ചശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന അഷ്റഫ് എ.കെ.എം പത്രിക പിന്‍വലിച്ചത്.
എന്നാൽ പിന്നീട് പാർട്ടിക്കെതിരായ വിമർശനത്തിൽ തുളസീധരൻ ഖേദം പ്രകടിപ്പിച്ചിരുന്നു. പാർട്ടിക്കകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് വീഴ്ചയാണെന്നും മഞ്ചേശ്വരം സ്ഥാനാർഥിത്വം ഉള്‍പ്പെടെ എസ്ഡിപിഐയുടെ തന്ത്രമായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നും തുളസീധരൻ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ ക്ഷമാപണം. എന്നാൽ ക്ഷമാപണം വന്നിട്ടും പാർട്ടി അച്ചടക്ക നടപടികളിലേക്ക് കടക്കുകയാരുന്നു.
SDPI suspends Thulaseedharan Pallikkal

































