(moviemax.in) താൻ കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 33 ഇന 'സ്വപ്ന പദ്ധതികൾ' പങ്കുവെച്ച് താരം സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു വാർഡ് മെമ്പർ പോലും ആകാൻ തനിക്ക് സാധ്യതയില്ലെന്ന് അറിയാമെങ്കിലും, തന്റെ കാഴ്ചപ്പാടിലെ മാറ്റങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചു.
മദ്യനിരോധനം ഏർപ്പെടുത്തുമെന്നും വിദ്യാഭ്യാസവും ആരോഗ്യവും കൈകാര്യം ചെയ്യാൻ ആ വിഷയങ്ങളിൽ പ്രാവീണ്യമുള്ളവരെ മാത്രമേ മന്ത്രിമാരാക്കൂ എന്നതുമാണ് പ്രധാന പ്രഖ്യാപനങ്ങൾ. സ്കൂളുകളിലും കോളേജുകളിലും രാഷ്ട്രീയം നിരോധിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പരമാവധി ഒന്നര ലക്ഷമായി നിജപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.
ഭരണപരമായ പരിഷ്കാരങ്ങളിൽ മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ, മഞ്ചേരി എന്നിങ്ങനെ രണ്ട് ജില്ലകളാക്കുമെന്ന നിർദ്ദേശം ശ്രദ്ധേയമാണ്. ജയിലുകളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം നിർത്തലാക്കുമെന്നും തടവുകാരുടെ ഭക്ഷണച്ചെലവ് അവരുടെ വീട്ടുകാർ വഹിക്കണമെന്ന കർശന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കൂടാതെ പുതിയ ബിസിനസ് സംരംഭകർക്ക് നൂലാമാലകളില്ലാതെ അനുമതി നൽകുന്ന 'ബിസിനസ് ഫ്രണ്ട്ലി' കേരളമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ചാരിറ്റിയുടെ പേരിൽ പണപ്പിരിവ് നടത്തുന്ന 'നന്മമരങ്ങളെ' പൂട്ടാൻ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ വീഡിയോകൾ ചെയ്യാവൂ എന്നും പ്രത്യേക ബാങ്ക് അക്കൗണ്ട് വേണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
ഗതാഗത മേഖലയിൽ കെ.എസ്.ആർ.ടി.സി ലാഭകരമാകുന്നതുവരെ പുതിയ നിയമനങ്ങൾ നടത്തില്ലെന്നും എല്ലാ പൊതുവാഹനങ്ങളിലും സി.സി.ടി.വി നിർബന്ധമാക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഹെൽമെറ്റ് ധരിക്കാത്തവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകില്ലെന്ന വിചിത്രമായ നിർദ്ദേശവും ഇതിലുണ്ട്.
18 വയസ്സ് തികഞ്ഞ അവിവാഹിതരായ പെൺകുട്ടികൾക്ക് പ്രതിമാസം 3000 രൂപ നൽകുക, പഞ്ചായത്തുകൾ തോറും സർക്കാർ ഹോട്ടലുകൾ തുടങ്ങുക, തെരുവ് നായ ശശല്യം പരിഹരിക്കാൻ പ്രത്യേക ഷെൽട്ടറുകൾ ഒരുക്കുക തുടങ്ങിയ ജനക്ഷേമ പദ്ധതികളും ഈ സ്വപ്ന രേഖയിലുണ്ട്.
ജനങ്ങളുടെ സന്തോഷം അളക്കാൻ പ്രത്യേക ഐഡി കാർഡ് നൽകുമെന്നും ലഹരി മാഫിയയെ അടിച്ചമർത്താൻ പോലീസിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുമെന്നും പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
This is how Kerala will change if Santosh Pandit becomes the Chief Minister

































.png)