തിരുവന്തപുരം: ( www.truevisionnews.com ) ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ഏർപ്പെടുത്തിയിരുന്ന 'ക്യാഷ്‌ലെസ് പേയ്‌മെന്റ്' (ഡിജിറ്റൽ ഇടപാടുകൾ മാത്രം) ഉത്തരവ് അധികൃതർ റദ്ദാക്കി. ഇതോടെ ഉപഭോക്താക്കൾക്ക് പഴയപടി നോട്ടുകൾ നൽകി മദ്യം വാങ്ങാൻ സാധിക്കും.
പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബെവ്കോയുടെ ഈ പിൻവാങ്ങൽ. പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിയതോടെ ജീവനക്കാരും ഉപഭോക്താക്കളും ഒരുപോലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിരക്കുള്ള സമയങ്ങളിൽ യുപിഐ ഇടപാടുകൾ പരാജയപ്പെടുന്നത് വലിയ തർക്കങ്ങൾക്കും കാലതാമസത്തിനും കാരണമായിരുന്നു.
മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു.
പണത്തിന് പകരം ഡിജിറ്റല്‍ പേയ്മെൻ്റും (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്) യുപിഐയും ഉപയോഗിക്കണമെന്നായിരുന്നു ബെവ്കോ അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളില്‍ ഹിന്ദി ഉള്‍പ്പെടെ ഉള്ള ഭാഷകളില്‍ പ്രത്യേക ബോർഡും സ്ഥാപിച്ചിരുന്നു.
Payments can be made again at Bevco premium counters; cashless payment order cancelled































