കൊല്ലം: (https://truevisionnews.com/) കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് ആലുവ അതുലിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയത് അതീവ ആസൂത്രിതമായിട്ടാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അതുലിന്റെ ശരീരത്തിൽ നിരവധി വെട്ടേറ്റ പാടുകളുണ്ട്. സംഭവസമയത്ത് അതുലിനൊപ്പം കാറിലുണ്ടായിരുന്നയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്.
കൊല്ലത്തെ തന്നെ മറ്റൊരു ഗുണ്ടാസംഘമായ 'ബ്ലാക്ക് വിഷ്ണു'വിന്റെ നേതൃത്വത്തിലുള്ള കടത്തൂർ ടീമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന സംശയം ശക്തമാണ്. ഇന്നോവ കാറിലെത്തിയ നാലംഗ സംഘം ദേശീയപാത നിർമ്മാണം നടക്കുന്ന കുഴിയിലേക്ക് അതുലിന്റെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
തുടർന്ന് വടിവാളുകളുമായി ചാടിയിറങ്ങിയ സംഘം വാഹനങ്ങൾ കടന്നുപോകുന്നതിനിടെ നടുറോഡിൽ വെച്ച് അതുലിനെ തുരുതുരാ വെട്ടി വീഴ്ത്തുകയായിരുന്നു. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുമ്പോഴായിരുന്നു ഈ അരുംകൊല. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്റെ രണ്ട് കിലോമീറ്റർ പരിധിയിലാണ് നാടിനെ വിറപ്പിച്ച ഈ സംഭവം നടന്നത്.
കഴിഞ്ഞ മാർച്ച് 27-നാണ് ഗുണ്ടാ നേതാവായ ജിം സന്തോഷിനെ അതുലും സംഘവും വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഇതിനുള്ള പ്രതികാരമാണ് പുതിയ കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായും ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Aluva Atul's cause of death was a deep head wound.

































