തിരുവനന്തപുരം: (truevisionnews.com) പൂവാർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ച് നടന്ന കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്ലെയുടെയും മുഹമ്മദ് ഫർമാന്റെയും വിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.
തങ്ങളെ സ്നേഹിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയ ദമ്പതികൾ, വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് കൃത്യമായ മറുപടിയും നൽകി. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നതെന്നും തങ്ങൾ എല്ലാ മതങ്ങളെയും ആചാരങ്ങളെയും ഒരുപോലെയാണ് ബഹുമാനിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി.
വിവാഹ സമയത്ത് മൊണാലിസയ്ക്ക് പ്രായപൂർത്തിയായില്ല എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് ഫർമാൻ പറഞ്ഞു. ആധാർ കാർഡും ബർത്ത് സർട്ടിഫിക്കറ്റും പ്രകാരം 18 വയസ്സ് പൂർത്തിയായിട്ടുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയത് എന്നുമാണ് ഫർമാന്റെ വിശദീകരണം.
കെ-സ്മാർട്ട് വഴി വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 'ലൗ ജിഹാദ്' എന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പ്രണയത്തിൽ മതം മാറണമെന്ന് നിർബന്ധമില്ലെന്നുമാണ് ഇരുവരുടെയും നിലപാട്.
സിനിമാ രംഗത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ടു വർഷമായി കേരളവുമായും തമിഴ്നാടുമായും അടുത്ത ബന്ധമുള്ള ഫർമാൻ, ഒരു സിനിമാ ഷൂട്ടിംഗിനിടയിലാണ് മൊണാലിസയെ പരിചയപ്പെട്ടത്. കേരളത്തിലെ മതസൗഹാർദ്ദത്തെയും മനുഷ്യത്വത്തെയും പ്രകീർത്തിച്ച ഇരുവരും, മന്ത്രി വി. ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇത്ര വലിയ രീതിയിൽ വിവാഹം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു.
നിലവിൽ കേരളം വിട്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും മലയാള സിനിമകളിൽ അഭിനയിച്ചു വരികയാണെന്നും ഫർമാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
Monalisa's husband Furman responds to reports that she is underage

































