കണ്ണൂർ: (https://truevisionnews.com/) ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന കെഎസ്‌യു പ്രവർത്തകർക്ക് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള അഞ്ച് പ്രവർത്തകർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
വധശ്രമം ഉൾപ്പടെയുള്ള ഒമ്പത് വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ കോടതി വിശദവാദം കേട്ടു. പ്രതികൾ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകൾ കണ്ടെത്താൻ ആകാത്തതും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതികളെ കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് അതിക്രമമുണ്ടായത്. മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇത് രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണെന്നും കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസും കെഎസ്‍യു വും ആരോപിക്കുന്നു. മന്ത്രിയെ കെഎസ്‍യു പ്രവർത്തകർ നേരിട്ട് ആക്രമിച്ചതിന് തെളിവില്ലെന്നും റെയിൽവേ പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ഇത്തരമൊരു ആക്രമണം നടന്നതായില്ലെന്നുമാണ് കോൺഗ്രസ് വാദം.
KSU activists granted bail in case of attempted assassination of Health Minister Veena George.

































