(https://moviemax.in/) വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നടൻ മമ്മൂട്ടി ചോദിച്ച ചോദ്യം വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്. "നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നടക്കുന്നത്?" എന്നായിരുന്നു താരത്തിന്റെ ചോദ്യം. മാധ്യമ ക്യാമറകൾക്ക് മുന്നിലായിരുന്നതിനാൽ ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം വൈറലായി.
സംഭവത്തെത്തുടർന്ന് മമ്മൂട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെയും ജില്ലാ സെക്രട്ടറിയുടെയും ഭാഗത്തുനിന്ന് വിഷയത്തെ വിശകലനം ചെയ്തുകൊണ്ട് നടി സരിത ബാലകൃഷ്ണൻ രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ സരിത തന്റെ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.
വയനാടിന്റെ വേദനകളിൽ സാന്ത്വനമായി എത്തിയ മമ്മൂക്കയും അദ്ദേഹത്തോടൊപ്പം സജീവമായി രംഗത്തുള്ള സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖും തമ്മിലുള്ള ആ ചെറിയ സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണല്ലോ. "നിങ്ങളെന്തിനാണ് എപ്പോഴും എന്റെ കൂടെ നടക്കുന്നത്?" എന്ന മമ്മൂക്കയുടെ ചോദ്യം പലരും പല രീതിയിൽ വ്യാഖ്യാനിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയ ഇത് കേട്ട പാതി കേൾക്കാത്ത പാതി വടിയും എടുത്ത് ഇറങ്ങി കഴിഞ്ഞു. ആരെ തല്ലണം എന്ന് അറിയാതെ പലരും പരസ്പരം തല്ലു തുടങ്ങിയിട്ടുണ്ട്. കെ റഫീഖിനെപ്പോലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചിടത്തോളം, തന്റെ ജില്ലയിലേക്ക് എത്തുന്ന വിശിഷ്ട അതിഥികൾക്ക് വഴികാട്ടുക എന്നതും അവർക്ക് ആവശ്യമായ വിവരങ്ങൾ നൽകുക എന്നതും കടമയാണ്. ആ ഉത്തരവാദിത്തം അദ്ദേഹം കൃത്യമായി നിർവ്വഹിക്കുകയായിരുന്നു അവിടെ.
തനിക്ക് തോന്നുന്ന കാര്യങ്ങൾ യാതൊരു മടിയും കൂടാതെ മുഖത്തുനോക്കി ചോദിക്കുന്ന മമ്മൂക്കയുടെ രീതി നമുക്കെല്ലാം പരിചിതമാണ്. ആ ഗൗരവത്തിന് പിന്നിൽ പലപ്പോഴും സ്നേഹവും സ്വാതന്ത്ര്യവുമുണ്ടാകും. തന്റെ കൂടെയുള്ളവർ അനുഭവിക്കുന്ന പ്രോട്ടോക്കോൾ സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ അദ്ദേഹം തമാശരൂപേണ ചോദിച്ചതാകാം ഇത്. ഇനിയിപ്പോൾ കുറച്ചു തമാശപൂർവ്വം ചിന്തിക്കുക ആണെങ്കിൽ മമ്മൂക്കയുടെ ഉള്ളിൽ അപ്പോൾ 'ഭീഷ്മ പർവ്വ'ത്തിലെ മൈക്കിളപ്പനാണോ അതോ 'സിബിഐ'യിലെ സേതുരാമയ്യരാണോ എന്ന് ആർക്കറിയാം? റഫീഖ്, ആതിഥേയ മര്യാദ കാണിച്ചതാണോ അതോ അറിയാതെ ഫ്രെയിമിൽ കയറിയതാണോ എന്ന് പുള്ളിക്ക് മാത്രമേ അറിയൂ.
Content Highlight: Saritha Balakrishnan makes an interesting observation on the Mammootty-Rafiq controversy

































