വയനാട്:(https://truevisionnews.com/) മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 178 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി ദുരിതബാധിതർക്ക് കൈമാറി. ആകെ 405 വീടുകൾ ഉൾപ്പെടുന്ന ടൗൺഷിപ്പിലെ അവശേഷിക്കുന്ന വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ അവയും ഗുണഭോക്താക്കൾക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ 13 പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി മേപ്പാടി വില്ലേജിൽ അഞ്ച് ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകുന്നതിന്റെ പട്ടയവിതരണവും ചടങ്ങിൽ നടന്നു. തെരഞ്ഞെടുപ്പ് വരികയാണെങ്കിൽ പോലും മഴക്കാലത്തിന് മുൻപായിത്തന്നെ മുഴുവൻ ദുരന്തബാധിതർക്കും സ്വന്തം വീടും ഭൂമിയും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. പദ്ധതിക്ക് മുൻപായി ഏറെ തടസങ്ങൾ നേരിട്ടു.
വ്യാജപ്രചാരണം, കേന്ദ്രനിഷേധം മുതൽ ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാൻ വരെ ശ്രമമുണ്ടായി. കോടതി വ്യവഹാരങ്ങൾ ഏറെയുണ്ടായി. ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് നൽകരുതെന്ന് പറയാൻ ആളുകളുണ്ടായിരുന്നു എന്നും വൈരനിര്യാതന ബുദ്ധിയോടെ ചിലർ പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പാകുടിശ്ശിക എഴുതിത്തള്ളാൻ കേന്ദ്രം തയാറായില്ലെന്നും എന്നാൽ സംസ്ഥാന സർക്കാർ അവ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.
വീട് നിർമാണത്തിൽ പങ്കാളികളായ ഓരോരുത്തരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കളക്ടർ, ഊരാളുങ്കൽ ലേബർ സൊസൈറ്റി, തൊഴിലാളികൾ എന്നിവരെയെല്ലാമാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവരെയും മുഖ്യമന്ത്രി ഓർമിച്ചു.
Chief Minister at the inauguration of Wayanad Township

































