കണ്ണൂർ:( www.truevisionnews.com ) കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ വിദഗ്ധ പരിശോധനകൾക്ക് വിധേയയാക്കി.
പരിയാരം മെഡിക്കൽ കോളജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘമാണ് മന്ത്രിയെ പരിശോധിച്ചത്. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായും കൂടുതൽ വ്യക്തതയ്ക്കായി എംആർഐ സ്കാനിംഗ് നടത്തണമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ഉന്നത സിപിഐഎം നേതാക്കളും സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി.
സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പ്രതിഷേധക്കാർ മന്ത്രിക്കു അരികിലേക്ക് എത്തിയതാണ് പരുക്കിന് കാരണമായത്. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ സംഘടനകൾ ഇന്ന് മന്ത്രിക്കു നേരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Minister Veena George suffers neck injury; Medical team recommends expert examination
































