കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും സ്ലാബ് തകർന്ന് അപകടം. ആളപായമില്ല, കഴിഞ്ഞ ദിവസം സ്ലാബ് തകർന്ന് വീണ കെട്ടിടത്തിന് തൊട്ടടുത്തുള്ള പഴയ കെട്ടിടത്തിന്റെ സ്ലാബാണ് ഇന്ന് തകർന്നു വീണത്. സ്ലാബ് വീഴുമ്പോൾ ആളുകൾ താഴെ ഇല്ലാതിരുന്നതിനാലും വലിയൊരു ദുരന്തം ഒഴിവായി.
അപകടം നടക്കുന്നതിന് നിമിഷങ്ങൾ മുൻപ് വരെ തൊഴിലാളികൾ ഈ ഭാഗത്ത് ഉണ്ടായിരുന്നു. അവർ മാറിയ ഉടനെയാണ് കോൺക്രീറ്റ് സ്ലാബ് ഒന്നാകെ താഴേക്ക് പതിച്ചത്.ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കെട്ടിടമാണിത്. വലിയങ്ങാടിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും കാലപ്പഴക്കം ചെന്നതും അപകടാവസ്ഥയിലുമാണ്.
അതേസമയം കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ ഉടമസ്ഥതയിലുളള ഗോഡൗണ്‍ കെട്ടിടത്തിലെ സ്ളാബുകള്‍ തകര്‍ന്ന് വീണ് 4 കയറ്റിറക്ക് തൊഴിലാളികള്‍ മരിച്ചത് . കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന ജബ്ബാര്‍, ബഷീര്‍, അഷ്റഫ്, വിനോദ് എന്നീ തൊഴിലാളികളാണ് കോണ്‍ക്രീറ്റ് പാളികള്‍ ശരീരത്തില്‍ പതിച്ച് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് കോഴിക്കോട് കടപ്പുറത്തോട് ചേന്നുളള വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ സണ്‍ഷൈഡ് സ്ളാബുകള്‍ തകര്‍ന്ന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ പതിച്ചത്. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോണ്‍ക്രീറ്റ് സ്ളാബുകള്‍ അടര്‍ന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര്‍ രക്ഷപ്പെട്ടു. ബാക്കി അഞ്ച് പേര്‍ക്ക് മേലാണ് കൂറ്റന്‍ ബിമും സ്ളാബുകളും പതിച്ചത്.
Another slab collapses in Valiyangadi, Kozhikode, causing accident
































