കൊച്ചി:( www.truevisionnews.com ) കേരള ഭൂപതിവ് ചട്ടപ്രകാരം (1964) അർഹരായവർക്ക് പട്ടയം വിതരണം ചെയ്യാൻ ഹൈക്കോടതി പച്ചക്കൊടി കാട്ടി. 2024 ജനുവരിയിൽ ഏർപ്പെടുത്തിയ സ്റ്റേ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി.
എന്നാൽ, നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെച്ചിട്ടുള്ളവർക്ക് പട്ടയം നൽകരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടുക്കിയിലെ വിവിധ താലൂക്കുകളിൽ ചട്ടങ്ങൾ ലംഘിച്ച് പട്ടയം നൽകുന്നു എന്നാരോപിച്ച് ‘വൺ എർത്ത് വൺ ലൈഫ്’ സമർപ്പിച്ച ഹർജിയിലാണ് നേരത്തെ പട്ടയ വിതരണം തടഞ്ഞത്.
1971 വരെ ഭൂമി കൈവശം വെച്ചവർക്ക് പട്ടയത്തിന് അർഹതയുണ്ടെന്ന ഭേദഗതി കയ്യേറ്റങ്ങളെ നിയമവിധേയമാക്കാനാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.
എന്നാൽ, പട്ടയത്തിന് അർഹമായ കൈവശാവകാശ കാലയളവ് സംബന്ധിച്ച് 1964-ലെ ചട്ടത്തിൽ വ്യക്തതയില്ലായിരുന്നെന്നും 1971-ലാണ് ഇത് ഭേദഗതിയിലൂടെ നിശ്ചയിച്ചതെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഈ വിശദീകരണം കണക്കിലെടുത്താണ് പട്ടയ വിതരണത്തിനുള്ള തടസ്സം കോടതി നീക്കിയത്.
Patta distribution can resume; High Court lifts stay under Land Registry Act, 1964

































