കൊച്ചി: ( www.truevisionnews.com ) ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കയറി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി വി ഡി സതീശൻ. മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.
സതീശന്റെ നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് സമരം എന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിന് മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെയ്ക്കാൻ പറയലല്ല തന്റെ ജോലിയെന്നും സതീശൻ മറുപടി നൽകി. തന്റെ ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയിരുന്നുവെന്നും അന്ന് കേസെടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നും സതീശൻ ഉറപ്പുനൽകി. ആരോഗ്യ മേഖലയിൽ സിസ്റ്റം തകർന്നു. പൊതു ആരോഗ്യമേഖല സംരക്ഷിക്കപ്പെടണം. മെഡിക്കൽ കോളേജുകളിൽ ചെന്നാൽ റിവേഴ്സ് റഫറൻസ് ആണ് നടക്കുന്നതെന്നും യുഡിഎഫ് വരുമ്പോൾ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു.
എന്നാൽ മന്ത്രിയുടെ വീട്ടിൽ റീത്ത് വെച്ചതല്ലാതെ കല്ലേറോ പ്രശ്നങ്ങളോ ഉണ്ടായി ഇല്ലെന്നായിരുന്നു കെ. മുരളീധരൻ്റെ വാദം. വീണ ജോർജ് മാർക്സിസ്റ്റ് മന്ത്രിയല്ലേ? സമരം ചെയ്യുന്നത് തെറ്റാണോ എന്നും ആരോഗ്യവകുപ്പിനെ മോർച്ചറിയിൽ ആക്കിയാൽ മിണ്ടാതിരിക്കണം എന്നാണോ എന്നും കെ. മുരളീധരൻ പറഞ്ഞു.
മന്ത്രി മഹാറാണി അല്ല, തെറ്റും കുറവും ചൂണ്ടിക്കാണിക്കും. സർക്കാർ ആശുപത്രികളെ കൊലക്കളമാക്കിയത് മന്ത്രിയുടെ പിടിപ്പുകേടാണ്. വീണാ ജോർജ് അമ്പേ പരാജയം. ആരോഗ്യമന്ത്രിമാരുടെ നിലയിൽ വട്ടപ്പൂജ്യം. സർക്കാർ ഡോക്ടർമാരുടെ സമരത്തിന് ഒത്തുതീർപ്പുണ്ടാക്കുന്നില്ല.
പാവപ്പെട്ടവർ എവിടെ ചികിത്സിക്കും? ഓരോ ദിവസവും പല സംഭവങ്ങൾ നടക്കുന്നു. ഇതെല്ലാം ഒറ്റപ്പെട്ടത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. 50 വർഷം കത്രിക വയറ്റിൽ കിടന്നാലും കുഴപ്പമില്ല എന്ന് ഒരു മഹതി പറയുന്നു. എന്ത് ധിക്കാരമാണിതെന്നും കെ. മുരളീധരൻ വിമർശിച്ചു.
Opposition leader vd satheesan rejects Youth Congress protest against Veena George


























