കോഴിക്കോട്: [truevisionnews.com] പാളയത്തെ ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍തീപിടിത്തത്തിന്റെ കാരണങ്ങൾ വ്യക്തമാക്കി ജില്ലാ ഫയർ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ഗോഡൗൺ ഭാഗത്ത് വസ്ത്രങ്ങൾ അമിതമായി കുത്തിനിറച്ചതാണ് തീ നിയന്ത്രണാതീതമാകാൻ പ്രധാന കാരണമായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സ്ഥാപനത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിലും വസ്ത്രങ്ങളുടെ വൻ ശേഖരം തീ വേഗത്തിൽ പടരാനും അണയ്ക്കുന്നത് ദുഷ്കരമാക്കാനും ഇടയാക്കി.
സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഫോറൻസിക് സംഘവും ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾ ഇന്ന് വിശദമായ പരിശോധനകൾ നടത്തും.
അതേസമയം, നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന തീപിടിത്തങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് വ്യാപാരി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മിഠായി തെരുവ് ദുരന്തത്തിന് ശേഷം സർക്കാർ നൽകിയ സുരക്ഷാ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നും നഗരത്തിലെ ഫയർ സ്റ്റേഷന് മതിയായ സൗകര്യങ്ങൾ പോലുമില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നഗരത്തിലുണ്ടായ നാൽപ്പതോളം വലിയ തീപിടിത്തങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രിമാരെ നേരിൽ കണ്ട് പരാതി നൽകാനാണ് വ്യാപാരികളുടെ തീരുമാനം.
Fire at Jayalakshmi, traders protest over safety lapses

































