തിരുവനന്തപുരം: ( www.truevisionnews.com ) കേരളാ സ്റ്റോറി 2വിനെതിരെ വിമർശനമുന്നയിച്ച് മന്ത്രി വി. ശിവൻകുട്ടി. കേരള സ്റ്റോറി 2ൻ്റെ ട്രെയിലറിലൂടെ കേരളത്തെ ആക്ഷേപിക്കുകയാണ് എന്നും മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ് സിനിമയെന്നും മന്ത്രി വിമർശിച്ചു. കേരളത്തിലെ ന്യൂനപക്ഷത്തെ അപമാനിക്കാൻ ശ്രമിച്ചാൽ ഒരുകാരണവശാലും അത് അനുവദിച്ച് കൊടുക്കാൻ പോകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ അങ്ങേയറ്റം അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിൻ്റെ യഥാർഥ മുഖം കാണിക്കാൻ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് ധൈര്യക്കുറവുണ്ട് എന്നും ശിവൻകുട്ടി വിമർശിച്ചു. ട്രെയിലർ കണ്ടപ്പോൾ തന്നെ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമെന്ന് മനസിലായി. കഴിഞ്ഞ പത്ത് വർഷമായി ഒരൊറ്റ വർഗീയ സംഘർഷവും ഉണ്ടാകാത്ത നാടാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിക്കുമുൻപ് നിയമിക്കപ്പെട്ട അധ്യാപകർക്കെല്ലാം താത്കാലികാംഗീകാരം നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി അധ്യാപകരിൽനിന്ന് ബോണ്ട് എഴുതി വാങ്ങും. സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കെ-ടെറ്റ് യോഗ്യത നേടാത്തവരുടെ നിയമനാംഗീകാരം റദ്ദാക്കാമെന്നും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ തിരിച്ചടയ്ക്കാമെന്നും അധ്യാപകർ സമ്മതപത്രം എഴുതി നൽകണമെന്നാണ് വ്യവസ്ഥ.
കെ-ടെറ്റ് യോഗ്യതയില്ലാത്തവർ രണ്ടു വർഷത്തിനുള്ളിൽ അതു നേടണമെന്നും അല്ലാത്തവരെ സർവീസിൽനിന്ന് പുറത്താക്കണമെന്നുമാണ് കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. 2025 സെപ്റ്റംബർ ഒന്നിനു മുൻപ് നിയമനം ലഭിച്ചതും സമാന യോഗ്യതകളായ നെറ്റ്, സെറ്റ്, എം.ഫിൽ., പിഎച്ച്.ഡി. എന്നിവയുള്ള എല്ലാവർക്കും ശമ്പള സ്‌കെയിലിൽ താത്കാലിക നിയമനാംഗീകാരം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് ഈ തീരുമാനം.
കോടതിവിധിയനുസരിച്ച് കെ-ടെറ്റ് പാസാവാൻ രണ്ടു വർഷം സമയമുണ്ട്. എന്നാലും അതുവരെ ശമ്പളമില്ലാതെ ജോലിചെയ്യിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മന്ത്രി വ്യക്തമാക്കി.
V. Sivankutty against Kerala Story 2 a move to insult the state to the extreme




























