(moviemax.in) മിനിസ്‌ക്രീനിലെ ഹാസ്യ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ കണ്ണൻ സാഗർ മകന്റെ വിവാഹത്തിന് പിന്നാലെ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. വിവാഹച്ചടങ്ങിനിടെ താൻ നേരിട്ട ചോദ്യങ്ങൾക്കും തന്റെ ജീവിതസാഹചര്യങ്ങൾക്കും മറുപടി നൽകിക്കൊണ്ടാണ് താരം കുറിപ്പ് പങ്കുവെച്ചത്. ചടങ്ങിനിടെ താൻ ഏറ്റവും കൂടുതൽ ഉത്തരം പറയേണ്ടി വന്ന ചോദ്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. അവർ വന്നില്ലേ, ഇവർ വന്നില്ലേ എന്ന ചോദ്യത്തിനായിരുന്നു താന്‍ ഏറ്റവും കൂടുതല്‍ ഉത്തരം പറയേണ്ടിവന്നതെന്ന് കണ്ണൻ പറയുന്നു. താൻ വലിയ താരമല്ലെന്നും കയ്യെത്തുന്നതേ പറിക്കാവൂ എന്ന് ബോധ്യമുണ്ടെന്നും കണ്ണൻ കുറിച്ചു.
''സഹപ്രവർത്തകരായിട്ടുള്ള കുറേ പ്രതിഭകളെ മകന്റെ കല്യാണ റിസപ്ഷനുമായി ബന്ധപ്പെട്ട് ക്ഷണിച്ചിരുന്നു. ആ കൂടെ ഒരുകാര്യം കൂടി ഞാൻ പറഞ്ഞിരുന്നു വർക്കുകളോ ഷൂട്ടിങ്ങോ മറ്റുത്തിരക്കുകളോ ഉണ്ടെങ്കിൽ ഒരുകാരണവശാലും ബുദ്ധിമുട്ടി വരേണ്ടതില്ല. സമയം എപ്പോഴാ കിട്ടുന്നത് അന്ന് പറ്റുമെങ്കിൽ എന്റെ മക്കളെ കാണാൻ ഒന്നുവന്നാൽ മതി. അങ്ങനെ കുറേപേർ ആ പേരിൽ ജാമ്യമെടുത്തു. ഫോൺ വഴിയും അല്ലാതെയും ആശംസകൾ അറിയിച്ചു, സന്തോഷം. ചടങ്ങ് കഴിഞ്ഞു രണ്ടുദിവസം കഴിഞ്ഞു അയ്യോ കണ്ണാ ഡേറ്റ് മറന്നുപോയി അതാ എത്താഞ്ഞത് എന്നും ഫോണിൽ ചിലർ അറിയിച്ചു. ചടങ്ങ് നടക്കുമ്പോൾ ഞാൻ ആൾക്കാരുടെ ഒരുചോദ്യത്തിന് മുന്നിലാണ് ഉത്തരം കൂടുതൽ പറയേണ്ടിയും വന്നത്.
‘കണ്ണാ അവര് വന്നില്ലേ ഇവര് വന്നില്ലേ’; ചോദിക്കുന്നത് വലിയ വലിയ താരങ്ങളുടെ പേരുകളാ. ഈ പറഞ്ഞവരാരും ഇങ്ങനെ ഒരു ചടങ്ങ് നടക്കുന്നതായി അറിയുക പോലും ഉണ്ടായിട്ടില്ല. അതിനെല്ലാം സൗമ്യമായി മറുപടി നൽകി. ഞാൻ ആ പ്രദേശമാകെ ഒഴുകി നടന്നു. ‘ഞാൻ അധികം ആരേയും ക്ഷണിച്ചിട്ടില്ല അവർക്കൊക്കെ തിരക്കാണ് ’. ഞാൻ അത്ര ഭയങ്കര താരമല്ലെന്നും കയ്യെത്തുന്നതേ പറിക്കാവൂ എന്നും നല്ലബോധ്യമുള്ള ഒരാളാണെന്നും അന്നും ഇന്നും വിശ്വസിക്കുന്ന എളിയവനാണ്. ഉത്തരവാദിത്വത്തോടെ ഒരച്ഛൻ എന്നനിലയിൽ മറ്റു കുറവുകൾ വരാതെ പരാതികൾക്ക് പാത്രമാകാതെ സ്നേഹവും സൗമ്യതയും ലാളിത്യവും ഉള്ളിലൊതുക്കി ക്ഷണിക്കപ്പെട്ട കുറച്ച് പേർക്ക് അരോചകമാകാതെ, അഹങ്കാരി എന്നു തോന്നിക്കാതെ സന്മനസോടെ മക്കളെ അനുഗ്രഹിച്ചു. ഓർമ്മകൾക്കായി ഒരു ഫോട്ടോയ്ക്കും പോസ് ചെയ്തു, അൽപ്പം ഭക്ഷണവും കഴിച്ചു, സന്തോഷമായി യാത്രയാകണം, അത്രമാത്രമേയുള്ളൂ മനസിൽ. അതിപ്പോൾ വലിയവരായാലും ചെറിയവരായാലും അന്നത്തെ ദിവസം എല്ലാവരും എനിക്കൊരുപോലെയാണ്. അവർ എന്റെ പ്രിയപ്പെട്ട അതിഥികളാണ്.
Kannan Sagar answers the question he faced

































