(moviemax.in) ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ സ്ഥാനത്തുനിന്നും നടൻ പ്രേംകുമാറിനെ നീക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ വിനയൻ. പ്രേംകുമാർ ഉന്നയിച്ച കാര്യങ്ങളിൽ കൃത്യമായ സത്യവും വസ്തുതയുമുണ്ടെന്ന് വിനയൻ പറഞ്ഞു. ഒരു വാക്കുപോലും മുൻകൂട്ടി അറിയിക്കാതെ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് ഒഴിവാക്കിയത് നീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂലിപ്പണിക്കരോട് പോലും നാളെ പണിക്ക് വരേണ്ട എന്ന് പറഞ്ഞല്ലേ ഒഴിവാക്കുറുള്ളതെന്ന് പറഞ്ഞ വിനയൻ കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവരർഹിക്കുന്ന വിലകൊടുക്കണമെന്നും കൂട്ടിച്ചേർത്തു.
"നടൻ പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു." വിനയൻ പറയുന്നു.
"തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്. അല്ലങ്കിൽ പിറ്റേ ദിവസം കിളക്കാൻ വരുമ്പോൾ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാൽഅവൻ വഴക്കുണ്ടാക്കും. പക്ഷേ പ്രേം കുമാറിന് കൂടെ ജോലിചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാദ്ധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാർത്ത കൊടുക്കുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തത്." വിനയൻ പറയുന്നു
'Premkumar was not even given the courtesy shown to wage laborers'; Vinayan against the culture department
































