കൊച്ചി: ( www.truevisionnews.com )വനിതാ ഡോക്ടറുടെ മുറിയിൽ കടന്നുകയറി ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കവർന്ന തമിഴ്‌നാട് മധുര സ്വദേശി സതീഷ് കുമാറിനെ (19) എളമക്കര പോലീസ് പിടികൂടി. വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് മൂന്നാറിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.
കഴിഞ്ഞ ഡിസംബർ 23-ന് ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മോഷണം നടന്നത്. ഹോട്ടലിൽ താമസിച്ചിരുന്ന ഡോ. ഷഹാന വാതിൽ പൂട്ടാതെ പുറത്തുപോയ തക്കം നോക്കിയാണ് പ്രതി അകത്തുകയറിയത്.
നാലേകാൽ ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റു സാധനങ്ങളും സതീഷ് മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി ഓട്ടോയിൽ കയറി ചക്കരപ്പറമ്പിലെ ഒരു ആക്രിക്കടയിലേക്ക് പോകുന്നത് കണ്ടെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് മുറിയിൽ നിന്ന് ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഒടുവിൽ പ്രതിയിലേക്ക് എത്തിച്ചു. ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ വെറും അയ്യായിരം രൂപയ്ക്കാണ് വിറ്റതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Suspect arrested for stealing from female doctor's room in Edappally

































.jpeg)