(truevisionnews.com) സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ കേരളം ഇന്ന് സർവീസസിനെ നേരിടുന്നു. ദിബ്രുഗഢിലെ ധാക്കുവാഖാന സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് എട്ടാം കിരീടം ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ പോരാട്ടം.
ക്വാർട്ടർ ഫൈനലിൽ അസമിനെയും സെമി ഫൈനലിൽ പഞ്ചാബിനെയും തകർപ്പൻ ഗോളുകൾക്ക് വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം കേരളം മൈതാനത്തിറങ്ങുന്നത്. ആക്രമണ ഫുട്ബോളിന്റെ കരുത്തിൽ മുന്നേറുന്ന കേരളം ടൂർണമെന്റിലുടനീളം മികച്ച ഫോമിലാണ്.
16 ഗോളുകൾ എതിർപോസ്റ്റിൽ നിക്ഷേപിച്ചപ്പോൾ വെറും മൂന്ന് ഗോളുകൾ മാത്രമാണ് കേരളം വഴങ്ങിയത്. സുന്ദരമായ ഫുട്ബോൾ കളിച്ച് കൂടുതൽ ഗോളുകൾ നേടുക എന്ന ശൈലി ഫൈനലിലും തുടരുമെന്ന് കോച്ച് ഷഫീഖ് ഹസ്സൻ വ്യക്തമാക്കി.
ഗ്രൗണ്ടിലെ സാഹചര്യങ്ങളുമായി ടീം പൂർണ്ണമായും പൊരുത്തപ്പെട്ടുകഴിഞ്ഞതായി പ്രതിരോധ താരം എം. മനോജും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ സർവീസസിനോട് പരാജയപ്പെട്ടെങ്കിലും അത് ഫൈനലിൽ ടീമിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
അന്ന് നടത്തിയ പരീക്ഷണങ്ങൾ പാളിയതാണ് തോൽവിക്ക് കാരണമായത്. എന്നാൽ, പ്രതിരോധക്കോട്ട കെട്ടി എതിരാളികളെ മുഷിപ്പിക്കുന്ന സർവീസസിന്റെ രീതി കേരളത്തിന് വെല്ലുവിളിയായേക്കാം. പ്രത്യാക്രമണങ്ങളിലൂടെ ഗോളടിക്കാൻ മിടുക്കുള്ള അഭിഷേക് പവാറാണ് സർവീസസ് നിരയിലെ പ്രധാനി.
ഗ്രൂപ്പ് ഘട്ടത്തിലെ വിജയം ഫൈനലിൽ വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും കേരളത്തിന്റെ ഇപ്പോഴത്തെ ഫോമിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സർവീസസ് കോച്ച് എം.ജി. രാമചന്ദ്രൻ പറഞ്ഞു. നിലവിലെ ജേതാക്കളായ സർവീസസിനെ അവരുടെ പ്രതിരോധം തകർത്ത് മറികടക്കുക എന്നതാകും കേരളത്തിന് മുന്നിലുള്ള പ്രധാന ദൗത്യം.
Santosh Trophy final at 1 pm

































