കോഴിക്കോട് : (https://truevisionnews.com/) കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ രോഗിയുടെ കൂട്ടിരിപ്പുകാരുടെ ക്രൂരമർദ്ദനം. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.പേരാമ്പ്ര സ്വദേശിയായ സുരേഷിനാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആംബുലൻസ് നിർത്തുന്ന ഭാഗത്ത് ഇരുന്നിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരോട് അവിടെ നിന്ന് മാറി ഇരിക്കാൻ ആവശ്യപ്പെട്ടതാണ് അക്രമികളെ ചൊടിപ്പിച്ചത്.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായതിനാൽ പുരുഷന്മാർക്ക് നിശ്ചിത ഭാഗങ്ങളിൽ നിയന്ത്രണമുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഒപി കൗണ്ടറിലെ ഇരിപ്പിടത്തിലേക്ക് മാറി ഇരിക്കാൻ സുരേഷ് നിർദ്ദേശിച്ചെങ്കിലും ഇവർ തയ്യാറായില്ല.
തുടർന്നുണ്ടായ തർക്കത്തിനിടെ ഇവർ സുരേഷിനെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. മർദ്ദനത്തിൽ സുരേഷിന്റെ കൈക്കും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ടൗൺ പോലീസ് അക്രമികളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Security guard at Kottaparamba Government Hospital in Kozhikode beaten up by his accomplice































