കോഴിക്കോട്: ( www.truevisionnews.com) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തെഹ്ലിയ. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ ഉറപ്പായും മത്സരരംഗത്തുണ്ടാകുമെന്ന് തെഹ്ലിയ ട്വന്റിഫോറിനോട് പറഞ്ഞു.
ഏത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായാലും അവിടെ പോരാടാൻ താൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി. മുൻപ് തദ്ദേശ തിരഞ്ഞെടുപ്പിൽ കുറ്റിച്ചിറയിൽ നിന്ന് മത്സരിച്ചത് പാർട്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗിന് അർഹമായ സീറ്റുകൾ നൽകണമെന്ന ആവശ്യം ഔദ്യോഗികമായിത്തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഫാത്തിമ തെഹ്ലിയ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം ലീഗിന് മുന്നിൽ യൂത്ത് ലീഗ് നിർദേശങ്ങൾ വെച്ചിട്ടുണ്ട് . മൂന്ന് ടേം വ്യവസ്ഥയും പ്രവർത്തന മികവും മാനദണ്ഡം ആക്കണമെന്നും നേതൃമുഖങ്ങൾക്ക് അല്ലാതെ ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക യൂത്ത് ലീഗ് കൈമാറിയിരുന്നു . സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, ട്രഷറർ പി. ഇസ്മയിൽ, വൈസ് പ്രസിഡന്‍റ് ഫൈസൽ ബാഫഖി തങ്ങൾ ഉൾപ്പെടെ ആറു പേരുടെ പട്ടികയാണ് ലീഗ് നേതൃത്വത്തിന് കൈ മാറിയത്. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയിലാണ് തെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക തയ്യാറാക്കിയത്.
Will fight in any strong constituency; Fatima Tehlia expresses willingness to contest in assembly elections

































