തിരുവനന്തപുരം: (https://truevisionnews.com/) ആൽത്തറ വിനീഷ് കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.
2009 ജൂൺ 1ന് തിരുവനന്തപുരം നഗരത്തിലെ പൊലീസ് ആസ്ഥാനത്തിന് മീറ്ററുകൾ മാത്രം അകലെ വെച്ച് ഗുണ്ടാ നേതാവായ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കൊലപാതകമടക്കം ഓട്ടേറെ കേസുകളിൽ പ്രതിയായിരുന്നു ആൽത്തറ അനീഷ്.
നഗരമധ്യത്തിൽ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനുസമീപം ബൈക്കിൽ പോകുകയായിരുന്ന വിനീഷിനെ കാറിലെത്തിയ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ബൈക്കുപേക്ഷിച്ച് അടുത്തുള്ള കെട്ടിടത്തിന്റെ വളപ്പിലേക്ക് വിനീഷ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്തുടരുകയായിരുന്നു. വെട്ടേറ്റ് ശിരസ് പിളർന്ന വിനീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
കൊലയ്ക്ക് ശേഷം ശോഭാ ജോണിനെ ഗുണ്ടാ ലിസ്റ്റിൽ പെടുത്തിയിരുന്നു. ഇതോടെ കേരളത്തിൽ ആദ്യമായി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട വനിതയായിരുന്നു ശോഭാ ജോൺ. കേസിൽ മൂന്നാം പ്രതിയായിരുന്നു ശോഭ. കേപ്പൻ അനിൽ എന്ന അനിൽ കുമാർ ആണ് ഒന്നാം പ്രതി, പൂക്കട രാജൻ, ചന്ദ്രബോസ്, അറപ്പ് രതീഷ്, സജു, വിമൽ, രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ പ്രതികൾ.
Althara Vineesh murder case: All accused acquitted.

































