ഞാനിനി എന്താ ചെയ്യണ്ടേ അമ്മേ, പറ അമ്മേ, എന്തിനാ അമ്മ പോയേ, എന്നെ ഒറ്റയ്ക്കാക്കി എന്തിനാ പോയേ, അമ്മയ്ക്ക് അറിയില്ലേ, കണ്ണ് തുറക്ക് അമ്മാ, അമ്മയുടെ ചേതനയറ്റ ശരീരത്തിന് സമീപം മുഖം ചേർത്തുവെച്ച് ജൂഹി കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകൾ ആണിത്. ഏതൊരു മലയാളിയുടെയും മനസ്സിനെ നോവിക്കുന്ന വാക്കുകൾ. അത്രയും വേദന നിറഞ്ഞ ദിവസമായിരുന്നു ഉപ്പും മുളകും പ്രേക്ഷകർക്ക് കഴിഞ്ഞ രണ്ടുദിവസങ്ങൾ. അച്ഛനെയും അമ്മയേയും ഒരേ പോലെ നഷ്‌ടമായ അവൾക്ക് ഈ പ്രതിസന്ധി അതിജീവിക്കാൻ കരുത്തുണ്ടാകട്ടെ എന്നാണ് ഓരോരുത്തരും പ്രാർത്ഥിക്കുന്നത്. ഉപ്പും മുളകും കുടുംബം ജീവിതത്തിലും അതെ ബന്ധം കാത്തുസൂക്ഷിച്ചിരുന്നവർ ആണ്. ജൂഹിയുടെ അമ്മയും താനും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് പറയുകയാണ് ഇപ്പോൾ നിഷ സാരംഗ്.

പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത ഒരു ഒരു പാവമായിരുന്നു ജൂഹിയുടെ അമ്മ എന്ന് പറയുകയാണ് നിഷ. മക്കളെക്കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു ആ അമ്മയ്ക്ക് സ്വപ്നങ്ങളും. തന്നോട് എല്ലാ കാര്യങ്ങളും പറയുന്ന ഒരു പാവം. ഉപ്പും മുളകും ലൊക്കേഷനിൽ എപ്പോഴും ഉണ്ടാകും. എന്നോട് ഒരുപാട് സംസാരിക്കുമായിരുന്നു, നിഷ പറയുന്നു. മരിക്കുന്നതിന് നാല് ദിവസം മുൻപാണ് ഭാഗ്യലക്ഷ്മിയെ അവസാനം കണ്ടത്. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിൽ ജൂഹിക്കൊപ്പം എത്തിയതാണ്.
ഭാഗ്യലക്ഷ്മിയെ കണ്ടപ്പോൾ എനിക്കും വലിയ സന്തോഷമായി. വിശേഷങ്ങൾ പറഞ്ഞു, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു അതായിരുന്നു അവസാന കൂടിച്ചേരലെന്നും നിഷ പറയുന്നു. എന്നെ നിഷാമ്മേ എന്നാണ് വിളിച്ചിരുന്നത്. മകനെക്കുറിച്ച് എപ്പോഴും പറയും. അവൻ എൻജിനീയറിങ്ങു കഴിഞ്ഞിട്ട് നല്ല ഒരു ജോലി കിട്ടണം അതാണ് നിഷാമ്മേ എന്റെ ഏറ്റവും വലിയ സ്വപ്നം എന്നെപ്പോഴും പറഞ്ഞിട്ടുണ്ട് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് നിഷ ഇക്കാര്യങ്ങൾ പറയുന്നത്.

അപ്രതീക്ഷിതമാണ് ഈ മരണം. കേട്ടത് ഇപ്പോഴും വിശ്വസിക്കുവാനായിട്ടില്ല നിഷ പറഞ്ഞു. ഉപ്പും മുളകും കാലത്ത് എന്റെ ബാഗ് സൂക്ഷിക്കുന്നത് ഭാഗ്യലക്ഷ്മിയാണ്. അവസാനം കണ്ടപ്പോഴും എന്റെ കയ്യിൽ നിന്നു ബാഗ് വാങ്ങി സൂക്ഷിച്ചു പിടിച്ചു. തിരിച്ചു തരാൻ നേരം ഒപ്പമുണ്ടായിരുന്ന പാറുക്കുട്ടിയുടെ അമ്മയോട്, ‘എവിടെപ്പോയാലും നിഷാമ്മേടെ ബാഗ് ഞാനാ പിടിക്കണേ... അതൊരു ശീലമാ.. എന്നു പറയുകയും ചെയ്തു. നിഷാമ്മേ എന്ന വിളി വിളിയിൽ നിറയെ സ്നേഹമായിരുന്നു. അതൊന്നും എന്റെ മനസ്സിൽ നിന്നു പോകുന്നേയില്ല. ഇപ്പോൾ പറയുമ്പോഴും ശരീരം വിറയ്ക്കുകയാണ്. ഞാൻ ഉറങ്ങിയിട്ട് രണ്ടു ദിവസമായി. ഇന്നലെയും മിനിഞ്ഞാന്നുമൊന്നും എനിക്കുറങ്ങാനേ പറ്റിയിട്ടില്ല. കണ്ണടയ്ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന രംഗങ്ങൾ ആണ് മനസ്സിൽ.

ഭാഗ്യലക്ഷ്മിയെ അവസാനമായി കാണാൻ ചെന്നപ്പോൾ ജൂഹി എന്നെ നോക്കിയ ഒരു നോട്ടമുണ്ട്....എന്റെ നെഞ്ച് പിടഞ്ഞു പോയി. എന്നെക്കാൾ ജൂഹിക്ക് നിഷാമ്മേനെയാണ് ഇഷ്ടം എന്ന് ഭാഗ്യലക്ഷ്മി എപ്പോഴും പറയുമായിരുന്നു. നിഷാമ്മേ എന്ന വിളി ഇനി ഇല്ലല്ലോ എന്നോർക്കുമ്പോൾ വേദന മാറുന്നില്ലെന്നും നിഷ പറഞ്ഞു. എന്തിനാ അമ്മ പോയേ, ആരാ ഇനി എനിക്ക് ഉള്ളേ, ഞാനിനി ആരോടാ വഴക്കിടണ്ടേ, തല്ലുകൂടണ്ടേ, ഇതിനാണോ എല്ലാ ദിവസവും അമ്മ വിളക്ക് വെച്ച് പ്രാര്‍ഥിച്ചേ, രാവിലെ എഴുന്നേറ്റ് വിളക്ക് വെച്ചേ, എന്നൊക്കെ ജൂഹി അമ്മയുടെ മുഖത്തിന് ചാരെയായിരുന്നു പറയുന്നുണ്ടായിരുന്നു.
Content Highlight: 'She hugged her mother's lifeless body and looked at me - luckily Juhi liked Nisham more than me.


































