തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎമ്മിന്റെ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയെന്ന് ആര്യക്കെതിരെ നിയമ പോരാട്ടം നടത്തുന്ന മുൻ കെഎസ്ആർടിസി ഡ്രൈവർ യദു. തന്നെപ്പോലെയുള്ളവരോടുള്ള പെരുമാറ്റങ്ങൾ ജനങ്ങൾ വിലയിരുത്തിയെന്ന് യദു പറഞ്ഞു.
'ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് അവർക്ക്. അന്ന് എന്നോട് കാണിച്ചത് കണ്ടില്ലേ. മുന്നോട്ട് പോകാൻ അതിന് മാറ്റംവരണം. ഇവരുടെ പ്രവൃത്തികളിലും ധാർഷ്ട്യത്തിലും ജനങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു.
എന്നോട് മാത്രമല്ല, മുൻപ് വേറൊരു സെക്യൂരിറ്റിയോടും മോശമായി പെരുമാറി. ജനങ്ങൾക്ക് അവരുടെ സ്വഭാവം മനസ്സിലായിക്കാണും. ആ കേസിൽനിന്നുപോലും പോലീസ് അവരുടെ പേര് ഒഴിവാക്കി. എന്നെ പിന്തുണയ്ക്കാൻ ആരുമില്ലായിരുന്നു, വട്ടം കൂടി ആക്രമിച്ചു. ഇപ്പോഴും സെെബർ ആക്രമണങ്ങൾ ഒക്കെ നടക്കുന്നുണ്ട്.
അവസാനമായി എന്നെ ഫോണിൽ വിളിച്ചപ്പോൾ കോടതിയിൽ പോയി നീതി നേടിക്കോളൂ എന്നാണ് പറഞ്ഞത്. സത്യം തെളിയിക്കാൻ നിയമപരമായി പോകും. എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തെളിയിക്കാൻ കോടതി മാത്രമേ ഉള്ളൂ.
പോലീസ് അവർക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. അന്വേഷണത്തിൽ എനിക്ക് വിശ്വാസമില്ല', യദു പറഞ്ഞു. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം മേയറായിരുന്ന ആര്യ രാജേന്ദ്രനെതിരെ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
CPM's defeat in the corporation, driver Yadu against Arya Rajendran


































