( www.truevisionnews.com ) കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളും, കൈവിട്ടുപോയ അവസരങ്ങളെക്കുറിച്ചും ഉള്ള വെളിപ്പെടുത്തലുകൾ കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. 2011-ൽ യു.ഡി.എഫ്. അധികാരത്തിൽ വന്നപ്പോൾ, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർബന്ധിച്ചിട്ടും ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാതിരുന്നതിൻ്റെ കാരണം ‘രഹസ്യമാണ്’ എന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
കലാ–സാഹിത്യ– സാംസ്കാരികോത്സവം ഹോർത്തൂസിന്റെ രണ്ടാംദിനം ‘അരികത്തെ അവസരം’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരികത്തെത്തിയ പല അവസരങ്ങളും നഷ്ടമായിട്ടുണ്ടെന്നും ചുണ്ടിനും കപ്പിനുമിടയിലെ നഷ്ടങ്ങളാണ് അവയെന്നും ചെന്നിത്തല പറഞ്ഞു.
അന്ന് ഉപമുഖ്യമന്ത്രി സ്ഥാനവും റവന്യൂമന്ത്രി സ്ഥാനവും തരാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതാണ്. പക്ഷേ എനിക്ക് ആഭ്യന്തരവകുപ്പു തന്നെ തരണമെന്ന് എ.കെ. ആന്റണി നിർബന്ധം പറഞ്ഞു. പിന്നീട് സോണിയ ഗാന്ധി എന്നെ വിളിച്ചു സംസാരിച്ച ശേഷമാണ് ഞാൻ മന്ത്രിസ്ഥാനം ഏറ്റെടുത്തത്. പ്രതിപക്ഷനേതാവിന്റെ പദവിയിൽനിന്നു മാറിയപ്പോൾ, അതുവരെ ഒപ്പമുണ്ടായിരുന്ന, ഞാൻ വളർത്തിക്കൊണ്ടുവന്ന പലരും എന്നെ വിട്ടുപോയി. അതു വിഷമകരമായിരുന്നു. പക്ഷേ അത്തരം മാറ്റങ്ങൾ സ്വാഭാവികമാണ്.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒരു മനുഷ്യനു ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്തു. പിണറായി വിജയൻ സർക്കാരിന്റെ പദ്ധതികളിൽ ഏഴ് അഴിമതികൾ ഞാൻ ഉന്നയിച്ചു. പിണറായിക്ക് അവ പിൻവലിക്കേണ്ടി വന്നു. അതിനു പിന്നാലെ വന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും അതു നേട്ടമാകേണ്ടതായിരുന്നു.
പക്ഷേ കോവിഡാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. കോവിഡ് നിയന്ത്രണം മൂലം കോൺഗ്രസ് പ്രവർത്തകർക്ക് ജനങ്ങളെ നേരിട്ടു കാണാനായില്ല. ആ സമയത്ത് സർക്കാർ ചെയ്ത കാര്യങ്ങളെ ജനങ്ങൾ സ്വീകരിക്കുകയും ചെയ്തു. അത് ഏതു സർക്കാരും ചെയ്യേണ്ട കാര്യങ്ങളായിരുന്നു. പക്ഷേ പിണറായി വിജയൻ അത് നേട്ടമായി അവതരിപ്പിച്ചു. ജനം അങ്ങനെ വിശ്വസിക്കുകയും ചെയ്തു. അന്ന് കോൺഗ്രസിനെ തിരികെ അധികാരത്തിലെത്തിക്കാനായില്ല എന്നതിൽ വലിയ നിരാശയുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ രമേശ് മുഖ്യമന്ത്രിയാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് രോഗക്കിടക്കയിൽ ഉമ്മൻ ചാണ്ടി എന്നോടു പറഞ്ഞിരുന്നു. അന്ന് പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷനേതൃ പദവി നഷ്ടമായി. അന്ന് അതിൽ വിഷമം തോന്നിയിരുന്നു. പിന്നീട് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ആ വിഷമം മാറുകയും ചെയ്തു. പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ചുമതലയുള്ളയാൾ മാറുക എന്നതു സ്വാഭാവികമാണല്ലോ.
വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായതിൽ വിരോധമില്ല. സതീശനുമായി നല്ല അടുപ്പമുണ്ട്. ഇടയ്ക്കിടെ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാറുണ്ട്. സതീശൻ നല്ല നേതാവാണ്. ഞാൻ പ്രതിപക്ഷ നേതാവായിരിക്കെ ഇടതു സർക്കാരിനെതിരെ അവിശ്വാസ പ്രമേയങ്ങളടക്കം അവതരിപ്പിക്കാൻ നിയോഗിച്ചത് സതീശനെയാണ്. അന്നു ചില മുതിർന്ന നേതാക്കൾക്ക് അഭിപ്രായ വ്യത്യാസമുണ്ടായെങ്കിലും ഞാൻ കണക്കിലെടുത്തിരുന്നില്ല. ഇപ്പോഴും പാർട്ടിക്കും പ്രതിപക്ഷ നേതാവിനും പ്രയാസമുണ്ടാക്കുന്ന ഒന്നും ചെയ്യാറില്ല.
ലീഡർ കെ.കരുണാകരനുമായി ഇടയ്ക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ ജീവിതത്തിലെ വളർച്ചയ്ക്ക് ലീഡർ സഹായിച്ചിട്ടുണ്ട്. എന്നെ കെഎസ്‌യു പ്രസിഡന്റാക്കിയതും എംഎൽഎ ആക്കിയതുമൊക്കെ ലീഡറാണ്. നരസിംഹറാവു മന്ത്രിസഭയിൽ എന്നെ ഉൾപ്പെടുത്താൻ നീക്കമുണ്ടായപ്പോഴും ലീഡറും രാജീവ് ഗാന്ധിയുമായി ആശയവിനിമയം നടന്നിരുന്നു.’’ –രമേശ് ചെന്നിത്തല പറഞ്ഞു.
Oommen Chandy had said while he was ill that Ramesh should become the Chief Minister if the Congress came to power but many things were lost between the lips and the cup The reason is secret Ramesh Chennithala

































