(moviemax.in) തന്റെ ഗോഗിള്‍സ് (കൂളിങ് ഗ്ലാസ്) നഷ്ടപ്പെട്ടതില്‍ സ്വയം ട്രോളി നടി നവ്യാ നായര്‍. കണ്ണട നഷ്ടപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചതിനൊപ്പമുള്ള കുറിപ്പിലായിരുന്നു നവ്യയുടെ സെല്‍ഫ് ട്രോള്‍. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യ'ത്തിലെ വരുണിന്റെ മൃതദേഹം കിട്ടിയാലും ഇനി തന്റെ കണ്ണട കിട്ടാന്‍ സാധ്യതയില്ലന്ന് നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
കണ്ണാടി കാണാതെ പോകുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പു ഞാന്‍ എടുത്ത പിക്‌സ്. ഇനി ഇത് ഓര്‍മകളില്‍ മാത്രം. ചായ കുടിക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ ഗോഗിള്‍സ് എന്റെ പോക്കറ്റില്‍ ഇരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം നിങ്ങള്‍.
ഇത് പൊതുവെ ഞാന്‍ ടീഷര്‍ട്ടിന്റെ മുന്‍ ഭാഗത്താണ് വെക്കുന്നത്. എല്ലാവരേം പോലെ. പക്ഷേ പാന്റ്‌സി സിബ്ബില്‍ വെക്കുന്ന, അപ്പോള്‍ കിട്ടിയ ഐഡിയ മഹത്തരമാണ് എന്ന ചിന്തയില്‍ എന്റെ ബുദ്ധിയെ ഞാന്‍ തന്നെ പ്രശംസിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. വീഡിയോയില്‍ കാണുന്ന ഫോക്കസ് ഷിഫ്റ്റ് വേഷംകെട്ടലും കഴിഞ്ഞാണ്, പുഴയില്‍ മുഖം കഴുകാന്‍ പോയത് (ആ വീഡിയോയില്‍ ഗോഗ്ഗിള്‍സ് ഇല്ല. സോ അതിനു മുന്‍പു സംഭവം നഷ്ടപ്പെട്ടിരിക്കുന്നു.) അതോടെ ഫോണിന്റെ ബാക് സൈഡും പൊട്ടി, ഗോഗിള്‍സും പോയി.
വരുണിന്റെ (ദൃശ്യം) ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ല എന്നുറപ്പായപ്പോള്‍ തപ്പല്‍ നിര്‍ത്തി. അപ്പോഴാണ് ലക്ഷ്മിയുടെ കോള്‍, കാലത്ത് വള്ളി പിടിക്കുന്നതിനെപ്പറ്റിയുള്ള ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് മറ്റൊരു വള്ളിയായി എന്നും പറഞ്ഞ്, ''വല്ലപ്പോഴുമാണ് ഇന്‍സ്റ്റയില്‍ കേറുന്നതെങ്കിലും ഓരോന്ന് ഒപ്പിക്കാന്‍ കഴിയുന്ന ആ മനസ്സുണ്ടല്ലോ'.
പറയുന്നതില്‍ ചില സത്യങ്ങള്‍ പായസത്തിലെ മുന്തിരിപോലെ മുഴച്ചുനില്‍ക്കുന്നതുകൊണ്ട്, നിശബ്ദയായിരുന്നു. ഇപ്പോ ഒരു സുഖം തോന്നുന്നുണ്ട്. ഇന്നത്തെ വള്ളിക്കഥകള്‍ ഇവിടെ അവസാനിക്കുന്നു. ആരേയാണാവോ കണികണ്ടത്.
navyanair trolls lost goggles


































