( moviemax.in) ഒരു സമയത്ത് മലയാളത്തിൽ ഒട്ടനവധി ഫാമിലി എന്റർടെയ്നറുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കരീം. നടൻ ദിലീപിനെ നായകനാക്കി അടക്കം നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ദിലീപ് സിനിമ ഏഴരക്കൂട്ടം സംവിധാനം ചെയ്തത് വരെ കരീമാണ്. ഇപ്പോഴിതാ ദിലീപ് സിനിമകളെ കുറിച്ചും ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുള്ള അനുഭവവും മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ കരീം.
വിവാദങ്ങളിൽ പറയുന്നത് പോലൊരു വ്യക്തിയാണ് ദിലീപെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് കരീം പറയുന്നു. സമൂഹ്യപാഠം സിനിമ ദിലീപ് എന്നോട് ചോദിച്ച് വാങ്ങിയതാണ്. അതിന്റെ സ്ക്രിപ്റ്റ് എഴുതിയത് ഇപ്പോൾ നടനായ ജോയ് മാത്യുവാണ്. ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദമുണ്ടായിരുന്നു. ഒരുമിച്ച് സ്ക്രിപ്റ്റ് എഴുതിയും ഒരുമിച്ച് ഉറങ്ങിയും കുറേക്കാലം ഞാനും ജോയിയും കഴിഞ്ഞിട്ടുണ്ട്.
അന്ന് വിളിച്ചാൽ വരുന്ന താരങ്ങളെ കുറിച്ചാണ് ഒരു സിനിമ ചെയ്യാൻ പ്ലാനിടുമ്പോൾ ആദ്യം ചിന്തിക്കുക. മമ്മൂട്ടിയേയും മോഹൻലാലിനേയും എല്ലാം നായകനാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. മമ്മൂക്കയുമായി ഒരു സിനിമ ചെയ്യാൻ പ്ലാനിടുകയും അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിക്കുകയുമെല്ലാം ചെയ്തിരുന്നു. പക്ഷെ ചില കാരണങ്ങൾ കൊണ്ട് നടന്നില്ല. ആഴ്ചയിൽ രണ്ട് പ്രാവശ്യം എന്നെ കാണാൻ ദിലീപ് വരുമായിരുന്നു.
അങ്ങനെയാണ് ദിലീപിനെ വെച്ച് സിനിമകൾ ചെയ്തത്. അതിനുശേഷം അവന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സല്ലാപം പോലും ദിലീപിന് ലഭിച്ചത് ഞാൻ കൂടി കാരണമായാണ്. ലോഹിതദാസിനോടും സുന്ദർദാസിനോടും ദിലീപിനെ കുറിച്ച് സംസാരിച്ചത് ഞാനാണ്. ദിലീപിനെ കുറിച്ച് നല്ലൊരു ഇമേജ് ഞാൻ അവർക്ക് കൊടുത്തു കരീം പറയുന്നു. ദിലീപ് അടുത്തിടെയായി ആവശ്യമില്ലാത്ത വിവാദങ്ങളിൽ ഉൾപ്പെടുന്നുണ്ടല്ലോ. അതിനെ കുറിച്ച് വിശദമായി എനിക്ക് അറിയില്ല. പക്ഷെ ദിലീപ് വിവാദങ്ങളിൽ പറയുന്നതുപോലൊരു ആളാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരുപാട് കാലം ഒരുമിച്ച് പ്രവർത്തിച്ചത് വെച്ചാണ് ഞാൻ പറയുന്നത്. ഇയാളുടെ സിനിമയാണോ എന്ന തോന്നൽ കുടുംബപ്രേക്ഷകർക്ക് വന്ന് കാണും.
അതാകും സിനിമകൾ വിജയിക്കാത്തതിന് കാരണം. അതുപോലെ ദിലീപിനെ കുറിച്ച് എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്. ചാന്ത്പൊട്ട് ചെയ്ത ശേഷം അതിൽ നിന്നും വിട്ട് കുറച്ച് സംഭവങ്ങൾ മാത്രമെ ദിലീപ് ചെയ്തിട്ടുള്ളു. ചില സിനിമകളിലൊക്കെ ചാന്ത്പൊട്ടിന്റെ എലമെന്റ്സ് ദിലീപിനൊപ്പം ഉള്ളതായി തോന്നിയിട്ടുണ്ട്. ഡബ്ബിങിലൊക്കെ അതുള്ളതായി തോന്നിയിട്ടുണ്ട്. രാമലീലയിലാണ് കുറച്ച് എങ്കിലും ഈ എലമെന്റ്സ് ഒന്നും ഇല്ലാതിരുന്നത്.
പക്ഷെ നല്ല നടനാണ്. നന്നായി പ്രയത്നിക്കും. അതാണ് അവന്റെ വിജയം. സിനിമ കൂടുന്തോറും ബന്ധങ്ങൾ സിനിമാക്കാർക്ക് മാറിക്കൊണ്ടിരിക്കും. ഏത് സിനിമാക്കാരനായാലും അത് അങ്ങനെയാണ്. ഒന്ന്, രണ്ട് പ്രാവശ്യം ചില പ്രോജക്ടിന് വേണ്ടി ദിലീപിന് പിന്നാലെ നടന്നിരുന്നു. പക്ഷെ ഒന്നും ശരിയായില്ല. കരിയർ പൊളിയാതെ നോക്കാൻ ഏത് നടനും ശ്രമിക്കും. അല്ലാതെ പഴയ ആളുകൾക്കൊപ്പം തന്നെ പ്രവർത്തിക്കണം എന്നൊന്നും ചിന്തിക്കില്ലല്ലോ എന്നും കരീം പറയുന്നു.
മിമിക്രിയിൽ നിന്നും സിനിമയിൽ എത്തിയതാണ് ദിലീപ്. മുപ്പത്തിയഞ്ച് വർഷത്തോളമായി മലയാള സിനിമയിൽ സജീവമാണ് നടൻ. സിനിമയെ ബിസിനസായി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന വ്യക്തമായ ധാരണ ദിലീപിനുണ്ട്. അതിനാലാണ് എല്ലാവരും മടിച്ച് മാറി നിന്നപ്പോഴും ട്വന്റി ട്വന്റി പോലൊരു സിനിമ ബിഗ് ബജറ്റിൽ നിർമ്മിക്കാൻ ദിലീപ് തയ്യാറായത്. ഭഭബ ആണ് ഇനി റിലീസിന് എത്താനുള്ള ദിലീപ് സിനിമ. നടൻ മോഹൻലാൽ അടക്കം ഈ സിനിമയുടെ ഭാഗമാണ്. മാസ് കോമഡി എന്റർടെയ്നർ വിഭാഗത്തിലാണ് ഭഭബ ഉൾപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ പിറന്നാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ റിലീസ് ചെയ്തിരുന്നു.
'Dileep bought it from me and he never looked back'; Director Kareem

































