കുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമം വർധിച്ച് വരുന്ന കാലഘട്ടമാണിന്ന്. ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ വ്യത്യാസമില്ല. കുട്ടികളെ പീഡിപ്പിച്ചവരില്‍ ഏറ്റവും കൂടുതല്‍ അയല്‍വാസികൾ, അച്ഛന്‍, രണ്ടാനച്ഛന്‍, കടക്കാരന്‍, കാമുകന്‍, ബന്ധുക്കള്‍, അപരിചിതര്‍, സഹപാഠികള്‍, ബന്ധുക്കൾ തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ളത്. നടനും യുട്യൂബ് വ്ലോഗറുമായ നിഹാൽ പിള്ളയ്ക്കും കുട്ടിക്കാലത്ത് ലൈംഗിക ചൂഷണത്തിന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. താരം തന്നെയാണ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലൂടെ അനുഭവം വെളിപ്പെടുത്തിയത്.
നിഹാലിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഞാൻ ഒരിക്കലും വെളിയിൽ പറയില്ലെന്ന് വിചാരിച്ചൊരു കാര്യവും കുറേ വർഷങ്ങളായി എന്റെ മനസിൽ ഇല്ലാതിരുന്ന ഒരു കാര്യവും വേറൊരാൾ കാരണം എനിക്ക് ലൈഫിൽ ഉണ്ടായ ഏറ്റവും ട്രോമാറ്റിക്കായ കാര്യവുമാണ് ഞാൻ നിങ്ങളോട് ഷെയർ ചെയ്യാൻ പോകുന്നത്.
അമ്മയോട് പോലും ഈ കാര്യം ഞാൻ പറഞ്ഞത് ഈ വീഡിയോ എടുക്കുന്നതിന് തലേദിവസമാണ്. എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടിയിൽ നിന്നും അവർക്കുണ്ടായ അനുഭവത്തെ കുറിച്ച് ഒരു ന്യൂസ് കേട്ടു. അവരുടെ കുട്ടിക്കാണ് അനുഭവം ഉണ്ടായത്. അതിനാലാണ് ഞാൻ ഇക്കാര്യം വെളിപ്പെടുത്താമെന്ന് കരുതിയത്. കുട്ടികൾ സെക്ഷ്വൽ അബ്യൂസ് നേരിടുന്നത് ഈ അടുത്ത കാലത്തായി കൂടി വരുന്നു. ചില പഠന റിപ്പോർട്ടുകൾ വായിച്ചപ്പോഴാണ് എന്റെ അനുഭവം പറയണമെന്ന് തീരുമാനിച്ചത്.
ഇന്ത്യയിൽ 52.94 ശതമാനം പുരുഷന്മാർ പീഡനത്തിന് ഇരയാകുന്നുവെന്നാണ് പഠനങ്ങൾ. അതിൽ 23 ശതമാനം കഠിനമായ ലൈംഗിക പീഡനം നേരിട്ടവരാണ്. ഇതിന്റെ മൂന്ന് ഇരട്ടിയാകും പെൺകുട്ടികൾക്ക് നേരെ ഉണ്ടാകുന്നത്. കൂടുതൽ ആൺകുട്ടികൾക്ക് സെക്ഷ്വൽ അബ്യൂസ് നേരിടേണ്ടി വന്നിട്ടുള്ളത് ബന്ധുക്കളിൽ നിന്നാണ്.
സെക്ഷ്വൽ അബ്യൂസാണെന്ന് അവർ തിരിച്ചറിയാൻ തന്നെ ഒരുപാട് കാലമെടുക്കും. മനസിലായാലും താൻ ഇത് വെളിപ്പെടുത്തിയതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ കുടുംബം തകരുമോ എന്നൊന്നും കരുതി പറയില്ല. സ്നേഹമാണോ അബ്യൂസാണോയെന്ന് പോലും കുട്ടികൾ തിരിച്ചറിയാൻ വൈകും. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കുകയില്ല.
എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഇത് ഞാൻ ആരോടെങ്കിലും ഒരിക്കൽ തുറന്ന് പറയുമെന്ന് കരുതിയതല്ല. രണ്ട്, മൂന്ന് തവണ ഈ സെക്ഷ്വൽ അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ രണ്ടെണ്ണം വല്ലാത്തൊരു ട്രോമയായി നിലനിൽക്കുന്നു. എട്ട്, ഒമ്പത് വയസ് പ്രായമേയുള്ളു. അന്ന് ഞാൻ താമസിച്ചിരുന്ന വീടിന് അടുത്തായി ഒരു ഷൂ ഷോപ്പിലെ ജീവനക്കാർ താമസിക്കുന്ന വീടുണ്ടായിരുന്നു.
അതിൽ ഒരാൾ ഞങ്ങളെ ഫുട്ബോളിന്റെ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് വിളിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം കുറേ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് അകത്തേക്ക് വിളിച്ചു. ഞങ്ങൾ മൂന്നുപേർ ഉണ്ടായിരുന്നു. അകത്തേക്ക് കയറി വന്നാൽ വലിയ സ്റ്റിക്കർ തരാമെന്ന് പറഞ്ഞു. ആദ്യം അയാൾ ഞങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്ന തരത്തിൽ പെരുമാറി. ഞങ്ങൾ ഉടനെ അവിടെ നിന്നും മാറി. ശേഷം അയാൾ എനിക്കൊപ്പം വന്ന മറ്റൊരു കുട്ടിയെ അകത്തേക്ക് വിളിച്ച് അവൻ ധരിച്ച ഷോട്സ് ഊരുകയോ എന്തോ ചെയ്തു.
അതിനുശേഷം ഞങ്ങൾ ആരും അവിടേക്ക് പോയില്ല. ആ റൂമിന്റെ സ്മെൽ ഇന്നും എനിക്ക് ഓർമയുണ്ട്. അതൊരു ട്രോമയാണ്. പിന്നീട് ഞാൻ കുവൈറ്റിലേക്ക് പോയി. അവിടെ വെച്ച് ഒരു അറബി എന്റെ കഴുത്തിൽ പിടിച്ചു. അന്ന് ഞാൻ പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ മറ്റോവാണ്.പിന്നെ അയാൾ പതിയെ എന്റെ പാന്റിന് അടുത്തേക്ക് പോയി. ഉടനെ ഞാൻ അയാളുടെ ശ്രദ്ധ തിരിച്ച് ഓടി രക്ഷപ്പെട്ടു. ഇതൊന്നും ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. സീരിയസ് ട്രോമ അല്ലെങ്കിലും അതെല്ലാം എനിക്ക് ഇന്നും ഓർമയുണ്ടെന്ന് നിഹാൽ പിള്ള പറയുന്നു.
nihalpillai open up about his childhood bad experience