ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് എത്തിയ അഭിനേത്രിയാണ് സംയുക്ത മേനോൻ. മലയാള സിനിമകളിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും കടുവയ്ക്കുശേഷം സംയുക്ത മലയാളം വിട്ട് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കറി. പവൻ കല്യാണിനൊപ്പം ഭീംല നായക് ചെയ്തശേഷം തെലുങ്കിൽ നിന്നാണ് നടിക്ക് ഏറെയും അവസരങ്ങൾ ലഭിക്കുന്നത്.
പാലക്കാടാണ് സംയുക്തയുടെ സ്വദേശം. ഇരുപത്തിയൊമ്പതുകാരിയായ നടി ഇരുപത്തിയൊന്ന് വയസിലാണ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന സംയുക്തയുടെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് ആദ്യ സിനിമയായ പോപ്കോണിലേക്ക് എത്തിച്ചത്. അന്ന് സിനിമയിൽ ചെറിയൊരു കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്.
പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോഴാണ് കരിയറിൽ തന്നെ ടേണിങ് പോയിന്റായി മാറിയ തീവണ്ടി സംഭവിക്കുന്നത്. ടൊവിനോ തോമസിന്റെ നായികയായി തീവണ്ടിയിൽ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു. പാട്ടുകൾ റിലീസായപ്പോൾ തന്നെ സംയുക്തയെ എല്ലാവരും നോട്ട് ചെയ്ത് തുടങ്ങിയിരുന്നു. പിന്നീട് റിലീസിനുശേഷം സിനിമയ്ക്കൊപ്പം നായികയും ഹിറ്റായി. തീവണ്ടി എന്ന ചിത്രത്തിലെ സാരിയും ചുരിദാറും ചുറ്റിയ നാടൻ പെൺകൊടി ദേവിയിൽ നിന്നും അടിമുടി മാറ്റമാണ് ഒമ്പത് വർഷത്തിനിടയിൽ സംഭവിച്ചത്. ശരീര ഭാരം കുറച്ച് ഫിറ്റ്നസ് നിലനിർത്തി ബോളിവുഡ് താരസുന്ദരിമാരോട് കിടപിടിക്കുന്ന തരത്തിലുള്ള ലുക്കിലാണ് സംയുക്ത ഇപ്പോൾ. കേരളത്തിൽ വന്ന് മലയാളം മീഡിയയ്ക്ക് നടി ഒരു അഭിമുഖം കൊടുത്തിട്ട് നാളുകൾ ഏറെയായി.
പക്ഷെ തമിഴ്, തെലുങ്ക് മാധ്യമങ്ങളിൽ ഇടയ്ക്കിടെ നടിയുടെ അഭിമുഖം പ്രത്യക്ഷപ്പെടാറുണ്ട്. അന്യഭാഷയിൽ സജീവമായശേഷം തമിഴും തെലുങ്കുമെല്ലാം നടി നന്നായി കൈകാര്യം ചെയ്യും. ഇപ്പോഴിതാ ഒരിക്കൽ ഒരു ഭിമുഖത്തിൽ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നടി മറുപടി നൽകിയിരുന്നു. ശീലങ്ങളെ കുറിച്ച് സംസാരിക്കവെ ഇടയ്ക്ക് മദ്യപിക്കാൻ താൽപര്യപ്പെടുന്നയാളാണ് താനെന്ന് സംയുക്ത പറയുന്നു.
വല്ലപ്പോഴും മദ്യപിക്കാനുള്ള കാരണവും സംയുക്ത അഭിമുഖത്തിൽ വിശദീകരിച്ചു. എനിക്ക് മദ്യം കഴിക്കുന്ന ശീലമുണ്ട്. ഞാൻ എല്ലാ ദിവസവും മദ്യം കഴിക്കാറില്ല. സമ്മർദ്ദമോ ഉത്കണ്ഠയോ തോന്നുമ്പോൾ ഞാൻ കുറച്ച് കുടിക്കും. അതിലും ഉപയോഗിക്കുന്നത് ഏറെയും വൈനാണ്. മദ്യപിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയിസാണെന്നും അതിൽ കമന്റ് ചെയ്യാൻ താൽപര്യപ്പെടുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.
സിനിമയിൽ ചുവടുറപ്പിച്ചശേഷമാണ് നിലപാടിലും വ്യക്തിത്വത്തിലും നടി കൂടുതൽ ബോൾഡായത്. പേരിൽ നിന്നും ജാതി വാലായ മേനോൻ നടി നീക്കം ചെയ്തതും ചർച്ചയായിരുന്നു. ഒമ്പത് വർഷത്തിനിടെ സംയുക്തയുടെ പേരിൽ ഉണ്ടായ ഒരു വിവാദം ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രമായ ബൂമറാങ് സിനിമയുമായി ബന്ധപ്പെട്ടായിരുന്നു. നടി പ്രമോഷന് എത്താതിരുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ഷൈൻ ടോം ചാക്കോ ആ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ചെറിയ സിനിമകള്‍ക്കൊന്നും അവര്‍ വരില്ല. സഹകരിച്ചവര്‍ക്ക് മാത്രമെ നിലനില്‍പ്പുള്ളൂ. കമ്മിറ്റ്മെന്‍റ് ഇല്ലയ്മയല്ല, ചെയ്ത ജോലി മോശമായി പോയി എന്ന ചിന്ത കൊണ്ടാകും വരാത്തത് എന്നാണ് അന്ന് സംയുക്തയ്ക്ക് എതിരെ സംസാരിച്ച് ഷൈൻ പറഞ്ഞത്. നടന്റെ വാക്കുകൾ വേദനിപ്പിച്ചുവെന്ന് പിന്നീട് സംയുക്തയും പറയുകയുണ്ടായി. തമിഴിലും തെലുങ്കിലും സൂപ്പർ താരങ്ങളുടെ സിനിമകളാണ് നടിയെ തേടി എത്തുന്നത്.
സംയുക്ത പുതിയ മലയാള സിനിമകളൊന്നും കമ്മിറ്റ് ചെയ്തതായും റിപ്പോർട്ടുകളില്ല. റാം മാത്രമാണ് ഇനി റിലീസ് ചെയ്യാനുള്ള മലയാള സിനിമ. വിരുപക്ഷയാണ് അവസാനം തിയേറ്ററുകളിലെത്തിയ സംയുക്തയുടെ ബിഗ് ബജറ്റ് സിനിമ. മലയാളത്തിലേക്ക് തിരികെ വാരൻ ആരാധകർ നടിയോട് ആവശ്യപ്പെടാറുമുണ്ട്.
I drink alcohol, but I drink a little when I'm stressed or anxious; Samyuktha Menon opens up