(moviemax.in) 1979-ൽ ദുരൂഹമായി അപ്രത്യക്ഷമായ എം.വി. കൈരളി എന്ന കപ്പലിന്റെ കഥ ജൂഡ് ആന്തണി ജോസഫ് സിനിമയാക്കുന്നു. 'എം.വി. കൈരളി ദി എൻഡ്യൂറിങ് മിസ്റ്ററി' എന്ന് പേരിട്ടിരിക്കുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ കോൺഫ്ലുവെൻസ് മീഡിയയാണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജൂഡ് ആന്തണി ജോസഫ്, അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് റൈറ്റ്, മാധ്യമപ്രവർത്തകൻ ജോസി ജോസഫ് എന്നിവർ ചേർന്നാണ്. കപ്പലിന്റെ ക്യാപ്റ്റനായിരുന്ന മാരിയദാസ് ജോസഫിന്റെ മകൻ ലെഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കേരളം, മുംബൈ, മറ്റ് അന്താരാഷ്ട്ര തുറമുഖങ്ങൾ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം.
1979 ജൂൺ 30-ന് ഗോവയിൽ നിന്ന് ജർമ്മനിയിലേക്ക് ഇരുമ്പയിരുമായി പുറപ്പെട്ട കപ്പലാണ് എം.വി. കൈരളി. 23 മലയാളികളടക്കം 51 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. പുറപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം കപ്പലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. തിരമാലകളിൽപ്പെട്ട് തകർന്നതാകാം എന്ന വിദഗ്ദ്ധരുടെ നിഗമനമുണ്ടെങ്കിലും, കടൽക്കൊള്ളക്കാർ റാഞ്ചിയതാകാം എന്നും വാദങ്ങളുണ്ട്. കപ്പൽ കാണാതായി 12 ദിവസങ്ങൾക്ക് ശേഷമാണ് അന്വേഷണം ആരംഭിച്ചത്. ഇത് റെയിൽവേയുടെ അനാസ്ഥയായി കപ്പലിലെ ജീവനക്കാരുടെ ബന്ധുക്കളും മാധ്യമങ്ങളും ആരോപിച്ചിരുന്നു.
'2018' എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി തിരക്കഥയെഴുതുന്ന സിനിമയാണ് 'ആശകൾ ആയിരം'. ജി. പ്രജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജയറാമും കാളിദാസ് ജയറാമുമാണ് പ്രധാന കഥാപാത്രങ്ങൾ. ഒപ്പം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയാകുന്ന 'തുടക്കം' എന്ന ചിത്രവും ജൂഡ് ആന്തണി അണിയറയിൽ ഒരുക്കുന്നുണ്ട്.
Content Highlight: M.V. Kairali mystery to be made into a movie Jude Anthony Joseph to direct
































