സോഷ്യൽമീഡിയയിലെ സെലിബ്രിറ്റിയാണ് സൗഭാഗ്യ വെങ്കിടേഷ്. സീരിയലുകളിലോ സിനിമകളിലോ സൗഭാഗ്യ മുഖം കാണിച്ചിട്ടില്ല. സൗഭാഗ്യ ആളുകൾക്ക് സുപരിചിതയായി തുടങ്ങിയത് ടിക്ക് ടോക്ക് കേരളത്തിലും മലയാളികൾക്കിടയിലും തരംഗമായപ്പോഴാണ്.
നടൻ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. ഇരുവർക്കും ഇപ്പോൾ സുദർശന എന്നൊരു മകൾ കൂടി ഉണ്ട്. നവംബറിലാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. ആദ്യത്തെ കൺമണിയായതിനാൽ തന്നെ ഗർഭകാലം ഇരുവരും ആഘോഷമാക്കിയിരുന്നു.

അടുത്തിടെയാണ് അർജുൻ അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലാണ് അർജുൻ ഇപ്പോൾ അഭിനയിക്കുന്നത്. ഗർഭകാലത്തും സൗഭാഗ്യ ഓൺലൈനായി അമ്മ താരകല്യാണിന്റെ ഡാൻസ് സ്കൂളിന് വേണ്ടി നൃത്തം ഓൺലൈനായി പഠിപ്പിച്ചിരുന്നു.
സിസേറിയന് ശേഷം കഴിഞ്ഞ ദിവസം സൗഭാഗ്യ വീണ്ടും സർജറിക്ക് വിധേയയായിരുന്നു. പിത്താശയം നീക്കം ചെയ്യാൻ വേണ്ടിയാണ് താരം വീണ്ടും സർജറി നടത്തിയത്. അത്തരമൊരു അവസ്ഥ വന്നതിനെ കുറിച്ചും പ്രസവ ശേഷം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ സൗഭാഗ്യ.

യുട്യൂബിലാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. തന്നെപ്പോലെ സ്വയം ചികിത്സിച്ച് രോഗം വഷളാകുന്ന സ്ഥിതി ഇനിയൊരാൾക്കും വരാതിരിക്കാനാണ് വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ അപ്രതീക്ഷിതമായി നടത്തേണ്ടി വന്ന സർജറിയെ കുറിച്ച് വിവരിച്ചത്. 'സർജറിക്ക് വിധേയമാകുകയാണെന്ന് പറഞ്ഞപ്പോൾ നിരവധി ചോദ്യങ്ങൾ ഫോൺ വിളിച്ചും അല്ലാതെയും പരിചയക്കാരും സ്നേഹിക്കുന്നവരുമെല്ലാം ചോദിച്ചിരുന്നു.
സിസേറിയൻ കഴിഞ്ഞ ഉടൻ നൃത്തം അടക്കമുള്ള കാര്യങ്ങൾ ചെയ്തതാണോ സർജറിക്ക് കാരണമായത് എന്ന തരത്തിലും ചോദ്യം വന്നിരുന്നു. അതിനെല്ലാമുള്ള ഉത്തരമാണ് ഈ വീഡിയോയിൽ പറയുന്നത്. ഞാൻ കാണിച്ച തെറ്റുകൾ ഇനിയാരും ചെയ്യാതിരിക്കാനാണ് ഞാൻ ഈ വീഡിയോ പങ്കുവെക്കുന്നത്. എന്റെ പിത്താശയം നീക്കം ചെയ്തു.'

'തുടക്കത്തിൽ ഗ്യാസാണെന്നാണ് കരുതിയത്. കാരണം പ്രസവം കഴിഞ്ഞാൽ അത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുമെന്ന് പലരും പറഞ്ഞിരുന്നു. മേൽ വയറ്റിലായിരുന്നു വേദന. തുടക്കത്തിൽ ഗ്യാസിന് പരിഹാരമാകുന്ന ഗുളികകളെല്ലാം കഴിച്ചു. പക്ഷെ കാര്യമായ മാറ്റമോ വേദനയ്ക്ക് കുറവോ ഉണ്ടായില്ല. അഞ്ചോ ആറോ മണിക്കൂർ കഠിനമായ വേദന കൊണ്ട് ഞാൻ പുളഞ്ഞു.
പതിയെ പതിയെ അസുഖം മാറുമെന്ന് കരുതി. അപ്പോഴും ഗ്യാസാണെന്ന നിഗമനത്തിലായിരുന്നു. ചുറ്റുമുള്ളവരടക്കം എല്ലാവരും ഇഞ്ചി ഉപയോഗിച്ചുള്ള ഒറ്റമൂലി, രസം തുടങ്ങി വീട്ടിലെ വിവിധ വൈദ്യം എന്നിൽ പരീക്ഷിച്ചു. എന്നിട്ടൊന്നും ഒരു കുറവും ഉണ്ടായില്ല. കുഞ്ഞിന് പാല് കൊടുക്കാൻ പോലും പറ്റാത്ത വേദനയായിരുന്നു. വേദന കാരണം ഉറങ്ങാനൊന്നും സാധിക്കാത്തതിനാൽ കുഞ്ഞ് ഉണരുമ്പോൾ പോലും എനിക്ക് ദേഷ്യം വന്ന് തുടങ്ങി.

പിന്നീട് വേദന കൂടിയപ്പോൾ ഒന്ന് സ്കാൻ ചെയ്യാമെന്ന് തോന്നി. അങ്ങനെ എന്റെ ഗൈനക്കോളജിസ്റ്റിനെ കണ്ടു. അപ്പോഴാണ് പിത്താശയത്തിൽ കല്ലാണെന്ന് മനസിലായത്. വീണ്ടും കല്ല് ഉണ്ടാകാൻ ഉള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് പിത്താശയം നീക്കം ചെയ്തത്' സൗഭാഗ്യ വെങ്കിടേഷ് പറയുന്നു.
Content Highlight: I was angry even with the baby '; Saubhagya Venkitesh about surgery



































