( moviemax.in ) ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നു മുഖ്യധാരയിലേക്ക് ഉയർന്ന വന്ന ശീതൾ ശ്യാം സിനിമാ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് ശീതൾ. കടുത്ത അധിക്ഷേപങ്ങൾ ശീതളിന് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ശീതൾ ശ്യാം. അച്ഛൻ തന്നെ അംഗീകരിച്ചിരുന്നില്ലെന്ന് ശീതൾ പറയുന്നു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ശീതൾ മനസ് തുറന്നത്.
അമ്മ സപ്പോർട്ടീവ് ആയിരുന്നു. എന്തെങ്കിലും പ്രശ്നം വന്നാൽ അമ്മ പറയുമായിരുന്നു. പപ്പയ്ക്ക് എന്നെ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പപ്പ എപ്പോഴും മമ്മിയെ ബുള്ളി ചെയ്തിരുന്നു. ഞാനൊരു പുരുഷനാണ്, എനിക്ക് ഇങ്ങനെ ആണും പെണ്ണും കെട്ട കുഞ്ഞുണ്ടാവില്ല, ഇത് നിനക്ക് മറ്റാരിലോ ഉണ്ടായ കുഞ്ഞാണെന്നൊക്കെ പറയും. ഞാനത് കേൾക്കാറുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ സങ്കടങ്ങൾ അമ്മയോട് പറയാറില്ല. എന്റെ വേദനകൾ ഉള്ളിലൊതുക്കുകയായിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോൾ അത് മാറി.
ഇപ്പോൾ കുടുംബമെന്ന് പറയാൻ വലിയ ആളികളൊന്നുമില്ല. മമ്മിയും പപ്പയും മരിച്ച് പോയി. അമ്മ 2008 ൽ മരിച്ചു. അച്ഛൻ 2015 ലും. ഒരു സഹോദരനുണ്ട്. മമ്മിയുടെ മരണ ശേഷം ഞാൻ പാർട്ണർ റിലേഷൻഷിപ്പിലായിരുന്നു. പപ്പയ്ക്ക് ഒരു ആക്സിഡന്റ് സംഭവിച്ചിരുന്നു. പപ്പയെ കാണാൻ പോകണമെന്ന് ഞാൻ എന്റെ അന്നത്തെ പങ്കാളിയോട് പറഞ്ഞു. ഞാൻ സാരിയുടുത്താണ് പോയത്. എന്നെ കാണാൻ സാരിയുടുത്താണോ വന്നതെന്ന് ചോദിച്ച് ചെറുതായി വഴക്ക് പറഞ്ഞു. വേഷം എന്തായാലെന്താ ഞാൻ നിങ്ങളെ കാണാൻ വന്നതല്ലേ എന്ന് പറഞ്ഞ് സംസാരിച്ചു.
ഒരാഴ്ച കഴിഞ്ഞ് മൂത്ത ആന്റിയുടെ ഫോണിൽ നിന്നും എനിക്ക് കോൾ വന്നു. പപ്പയ്ക്ക് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. പപ്പയുമായി ഞാൻ സംസാരിച്ചു. നിന്നോട് ചെയ്തതൊക്കെ വിഷമമായി ഇപ്പോൾ തോന്നുന്നു, എനിക്ക് നിന്നോട് ക്ഷമ പറയണമെന്നുണ്ട്, നീ എന്നെ കാണാൻ വരണമെന്ന് പറഞ്ഞു.
പിറ്റേ ദിവസംപപ്പയെ ഹെൽപ് ചെയ്യാൻ ബാങ്കിൽ നിന്ന് പെെസ ട്രാൻസ്ഫർ ചെയ്ത് നിൽക്കുമ്പോൾ എനിക്ക് കോൾ വന്നു. ആന്റിയുട മകനായിരുന്നു. പപ്പ പോയി എന്ന് പറഞ്ഞു. മരിച്ചതിന് ശേഷമേ എനിക്ക് കാണാൻ പറ്റിയുള്ളൂ. ആൾ അവസാന സമയത്തെങ്കിലും അങ്ങനെ ചെയ്തല്ലോ. തന്റെ കമ്മ്യൂണിറ്റിയിലെ പലരെയും അവരുടെ കുടുംബം മനസിലാക്കൻ ശ്രമിക്കുന്നില്ലെന്നും ശീതൾ ശ്യാം പറഞ്ഞു.
sheethalshyam opensup about life emotional words father his last days