നാല് പെൺമക്കളേയും ഓർത്ത് എന്നും അഭിമാനം കൊള്ളുന്ന അച്ഛനാണ് കൃഷ്ണകുമാർ. ആൺ മക്കളില്ലാത്തതിന്റെ പേരിൽ സ്വയം പഴിച്ച് ജീവിക്കുന്നവർക്ക് നാല് പെൺ മക്കൾക്കൊപ്പമുള്ള കൃഷ്ണ കുമാറിന്റെയും സിന്ധുവിന്റേയും ജീവിതം മാതൃകയാക്കാവുന്നതാണ്. സിനിമയിലും രാഷ്ട്രീയത്തിലും സജീവമാണെങ്കിലും യൂത്തിനിടയിൽ കൃഷ്ണകുമാർ അറിയപ്പെടുന്നത് മക്കളുടെ മേൽവിലാസത്തിലാണ്. അതിൽ എന്നും സന്തോഷിക്കുന്നയാളുമാണ് നടൻ.
ഇപ്പോഴിതാ തന്റെ മക്കൾക്ക് ഓരോരുത്തർക്കും പ്രത്യേകതം റോളുകൾ തന്റെ ജീവിതത്തിലും കുടുംബത്തിലുമുണ്ടെന്ന് പറയുകയാണ് കൃഷ്ണകുമാർ. നാല് മക്കളും നാല് തരത്തിലാണ് തന്നെ സ്വാധീനിച്ചിട്ടുള്ളതെന്നും പുതിയ വ്ലോഗിൽ കൃഷ്ണകുമാർ പറഞ്ഞു. അടുത്തിടെ ദിയയ്ക്ക് വന്ന പ്രതിസന്ധികൾ അഹാന പരിഹരിക്കുന്നത് കണ്ടപ്പോൾ അച്ഛൻ എന്ന നിലയിൽ വിജയിച്ചതായി തോന്നിയെന്നും കൃഷ്ണകുമാർ പറയുന്നു.
അമ്മുവിനെ പറ്റി കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഞാൻ കുറേ ആലോചിച്ചു. പാരന്റ്സ് പറഞ്ഞ് കേൾക്കാറുണ്ട് ഞങ്ങളുടെ കാലശേഷം എങ്ങനെയാവുമെന്ന് അറിയില്ല. മക്കൾ ഒന്നും ആയിട്ടില്ല എന്നൊക്കെ. നമുക്ക് അടുത്തിടെയുണ്ടായ സംഭവങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ അഹാന ഒരു സ്റ്റേജ് ക്രോസ് ചെയ്തു. ഇനി നമ്മൾ ഇല്ലെങ്കിലും എന്ത് കാര്യത്തിനും ഈ വീട്ടിലെ മറ്റുള്ളവർക്ക് ഒരു ഹീറോയിനായി അവൾ ഇവിടെയുണ്ട്.
എന്ത് കാര്യവും നടത്തിയെടുക്കാനുള്ള കപ്പാസിറ്റിയായി അമ്മുവിന്. യാത്രകൾ പോകുമ്പോൾ പോലും എല്ലാ കാര്യവും കൃത്യമായി പ്ലാൻ ചെയ്ത് മുന്നോട്ട് പോകുന്നയാളാണ് അവൾ. പലപ്പോഴും ഞാൻ അത് ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ക്രൈസിസ് ഉണ്ടാകുമ്പോൾ എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിരുന്നു. കേസുണ്ടായപ്പോൾ ആ ജീവനക്കാരോട് അമ്മു കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയത് പക്വതയോടെയാണ്.
അമ്മു നന്നായി കാര്യങ്ങൾ ഹാന്റിൽ ചെയ്തുവെന്ന് പലരും എന്നോട് പറഞ്ഞു. അത് ഒരു അച്ഛനെന്ന നിലയിൽ എനിക്ക് വിജയമാണ്. കുടുംബത്തെ സുഖമായി നയിച്ചുകൊണ്ടുപോകാനുള്ള കപ്പാസിറ്റിയായിയെന്നും കൃഷ്ണകുമാർ പറഞ്ഞു. അമ്മു പണ്ട് ചട്ടമ്പിയായിരുന്നു. ഓസിയെ പ്രസവിക്കുന്നതിന് തലേദിവസം സാധനങ്ങൾ വാങ്ങി സിന്ധുവും അമ്മുവുമെല്ലം ഓട്ടോയിലാണ് തിരികെ വന്നത്.
റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നതിനാൽ വീട്ടിലേക്ക് കയറ്റാൻ പറ്റില്ലെന്ന് പറഞ്ഞതിന് അമ്മു അന്ന് ആ ഓട്ടോ ഡ്രൈവറെ ചീത്ത വിളിച്ചു. വീട്ടിലെ ക്രൈസിസ് മാനേജറാണ് ചെറുപ്പം മുതൽ അമ്മു. മറ്റ് മൂന്ന് പിള്ളേരും അവരുടെ ജോലിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തികം സംസാരിക്കാൻ അടക്കം അമ്മുവിനെയാണ് ആശ്രയിക്കുന്നത്. ഞാനും അമ്മുവിനെയാണ് ടെക്നിക്കൽ കാര്യങ്ങൾക്ക് ആശ്രയിക്കുന്നത്.
അതുപോലെ ഓസി വീട്ടിലെ ഹാപ്പിനസാണ്. അവൾ വന്നാൽ പിന്നെ ചിരിക്കാൻ വേറൊന്നും വേണ്ട. വേറെ ആർക്കെങ്കിലും ഇത്രയും സംഭവവികാസങ്ങൾ നടന്നിട്ടും ചിരിച്ചുകൊണ്ട് നടക്കുമോ?. ഓസിക്ക് മാത്രമെ പറ്റു. അധികം ചിന്തിച്ച് തല പുകയ്ക്കുന്നയാളല്ല. ഓസിയുടെ വ്ലോഗ് എന്റർടെയ്നിങ്ങാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ടെക്നിക്കലായിട്ടുള്ള കാര്യങ്ങൾ ഹൻസികയ്ക്കും ഇപ്പോൾ വശമുണ്ട്.
അമ്മുവിനെയും വെച്ച് ഒരുപാട് യാത്രകൾ അവൾ കുട്ടിയായിരുന്നപ്പോൾ ഞാൻ ചെയ്തിട്ടുണ്ട്. അമ്മു അന്നൊക്കെ നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കും. വളർന്നശേഷം അമ്മു സിന്ധുവുമായി ക്ലോസായി. ഞങ്ങൾ ഒരുമിച്ചുള്ള യാത്രകൾ പോലും കുറവാണ്. പത്ത് വർഷത്തിനിടെ വിരളമായി മാത്രമെ ഉണ്ടായിട്ടുള്ളു. പക്ഷെ മുപ്പത് വയസ് ആയാൽ പെൺകുട്ടികൾ അച്ഛനുമായി അടുക്കുമെന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണെന്ന് തോന്നുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു.
വീട് നോക്കാൻ ആൺകുട്ടി തന്നെ വേണമെന്നില്ല. അമ്മുവിനെ പോലെ ബോൾഡായ മോൾ മതി എന്നിങ്ങനെയാണ് വീഡിയോയ്ക്ക് വന്ന കമന്റുകൾ. രണ്ടാമത്തെ മകൾ ദിയയുടെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.
Content Highlight: krishnakumar latest video about daughter ahaanakrishna handling family crisis

































