ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്ന് വന്ന വ്യക്തിയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജുമാർ. ഈ നിലയിലേക്ക് ഉയരാൻ രഞ്ജുവിന് ഏറെ പരിശ്രമിക്കേണ്ടി വന്നിട്ടുണ്ട്. സ്വകാര്യ ജീവിതത്തിൽ തന്റേതായ തീരുമാനങ്ങൾ രഞ്ജുവിനുണ്ട്. പ്രണയം നടിച്ച് മുതലെടുക്കാൻ ശ്രമിക്കുന്നവരെ ഇവർ അകറ്റി നിർത്തുന്നു. തന്റെ കമ്മ്യൂണിറ്റിയിലെ ആളുകൾ വഞ്ചിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ രഞ്ജു രഞ്ജിമാർ. വെെറ്റ്സ്വാൻ എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.
ഇവർ മഴയും വെയിലും കാറ്റും കൊണ്ട് ഭക്ഷണമൊന്നും കഴിക്കാതെ സ്വരുക്കൂട്ടി വെക്കുന്ന പണവും തട്ടിയെടുത്ത് കൊണ്ട് പോകുന്ന എത്ര ആണുങ്ങൾ ഇവിടെയുണ്ടെന്ന് അറിയുമോ. ഇത് എന്റെ പങ്കാളിയാണെന്ന് അവർ പറയില്ല. വിരലിൽ എണ്ണാവുന്നവർ ധെെര്യ പൂർവം പറയും. സുഹൃത്താണെന്ന് പറഞ്ഞ് തോളത്ത് കയ്യിട്ട് പോലും പോകില്ല. ഒരു സമയം കഴിയുമ്പോൾ ഇത് വേണ്ടെന്ന് അവർക്ക് മനസിലാകും. എനിക്ക് വേണ്ടത് ഒരു സിസ് ജെൻഡറിൽ പെട്ട വ്യക്തിയാണെന്ന് മനസിലാക്കും. അതേസമയം ഇവർ നമ്മളിൽ നിന്നും എല്ലാം ഊറ്റിയെടുക്കാൻ നോക്കും. എത്രയെത്ര കുട്ടികളാണ് എന്നെ വിളിച്ച് പറയുന്നത്.
അമ്മാ, ഞാൻ സർജറിക്ക് വേണ്ടി വെച്ചിരുന്നതാണ്, എല്ലാം കൊടുത്തെന്ന് അവർ എന്നോട് പറയും. വീട്ടിൽ നിന്നുള്ള സ്നേഹം അവർക്ക് നഷ്ടപ്പെട്ടു. ശരീരം വിറ്റും മറ്റു വീട്ടിലെ കാര്യങ്ങൾ അവർ നോക്കുന്നുണ്ട്. അമ്മയ്ക്കോ അച്ഛനോ വയ്യ എന്നറിഞ്ഞാൽ നെഞ്ച് പിടിച്ച് കിട്ടിയതെല്ലാം കൊണ്ട് കൊടുക്കും. അപ്പോഴും വീട്ടിലേക്ക് വരല്ലേ, ചേച്ചിയുടെ ഭർത്താവുണ്ടേ, ചേട്ടന്റെ ഭാര്യയുണ്ടേ എന്ന് ഈ കുട്ടികളോട് പറയും. ആ സമയത്താണ് ആശ്വാസമായി കാമുകന്റെ റോൾ ചമഞ്ഞ് ഒരുത്തൻ വരുന്നത്.
പിന്നീടിവളുടെ ലോകം മുഴുവൻ അവിടെയാണ്. അവന്റെ കുടുംബവും ഇവളുടേതാണ്. ഇവന്റെ ആവശ്യങ്ങളും ഇവളുടേതാണ്. ഇതൊന്നും മനസിലാക്കുന്നില്ല. അൽപ്പ നേരത്തെ സുഖം കിട്ടി ഒന്നോ രണ്ടോ പ്രാവശ്യം കഴിയുമ്പോഴേക്കും അവർക്കത് മടുക്കുകയാണ്. അടുത്ത മേച്ചിൽപുറം തേടി പോകും. അതേസമയത്ത് തന്നെ ഇവർ ആന്റിമാരും ചേച്ചിമാരുമെല്ലാം സേഫായിട്ട് ഉണ്ടാകും. ഇതൊന്നും മനസിലാക്കുന്നില്ല. മനസിലാക്കേണ്ടത് കുടുംബമാണ്. കുടുംബത്തിനുള്ളിലാണ് ഇത് ചർച്ച ചെയ്യപ്പെടേണ്ടതെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.
ഈ കുട്ടികളെ ചേർത്ത് പിടിച്ചാൽ നാളക്കെ വാഗ്ദാനങ്ങളായി കൊണ്ട് വരാം. ഡോക്ടറാകാനും എഞ്ചിനീയറാകാനും ആഗ്രഹിച്ച, പഠിപ്പിൽ ഫുൾ എ പ്ലസ് നേടിയ എത്ര കുട്ടികളാണ് ഇന്ന് തെരുവിൽ നിൽക്കുന്നത്. അതേസമയം ഇവരുടെ മകൻ കഞ്ചാവ് കേസിലോ പെണ്ണ് കേസിലോ പെട്ടാൽ അതെല്ലാം അവർക്ക് പ്രെസ്റ്റീജ് ആണ്. ട്രാൻസ് കമ്മ്യൂണിറ്റികൾ ഏത് തരത്തിലാണ് കുടുംബത്തെ ദുരുപയോഗം ചെയ്യാൻ നോക്കിയത്.
കുടുംബത്തെ ചേർത്ത് പിടിക്കാനേ അവർ നോക്കിയിട്ടുള്ളൂ. ഒരു കുഞ്ഞിനെ കിട്ടിയാൽ പരിപാലിക്കാൻ ട്രാൻസ് കമ്മ്യൂണിറ്റിയേക്കാൾ മറ്റാർക്കും പറ്റില്ല. ഇതൊക്കെ മനസിലേക്കേണ്ടത് കുടുംബമാണ്. അവിടെയാണ് കൗൺസിലിംഗ് വേണ്ടത്. ഇതൊരു അവസ്ഥയാണ്, അവർ മാറുന്നെങ്കിൽ മാറട്ടെ. അവരെ മാറ്റാൻ വേണ്ടി പൂജ ചെയ്യാനും സെെക്യാട്രിസ്റ്റിനടുത്ത് കൊണ്ട് പോയി ഷോക്ക് കൊടുക്കാനും നിൽക്കരുതെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.
renjurenjimar opensup about some men cheat transgenders